ജയിലിലെ ഫോണ്‍വിളി കൂടുതല്‍ സുരക്ഷിതമാക്കാന്‍ പരാതി ഉയരുന്ന തടവുകാരുടെ റെക്കോഡിങ് രേഖകള്‍ പരിശോധിക്കും. കോഴിക്കോട് ജില്ലാ ജയിലില്‍ സ്ഥാപിച്ചിട്ടുള്ള നാല് സ്മാര്‍ട്ട് ഫോണുകളുടെ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുള്‍പ്പെെടയുള്ളവരുടെ ഫോണ്‍വിളിയെക്കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യുന്നതിന് പകരം സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് വിളിക്കാവുന്ന രീതിയാണ് ജയിലില്‍ നടപ്പാക്കിയിട്ടുള്ളത്. ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡില്‍ അന്തേവാസികള്‍ ആവശ്യപ്പെടുന്ന മൂന്ന് നമ്പരുകള്‍ സേവ് ചെയ്യും. നമ്പരില്‍ ഏതെങ്കിലും മാറ്റേണ്ടതുണ്ടെങ്കില്‍ വെല്‍ഫെയര്‍ ഓഫിസര്‍ വഴി സൂപ്രണ്ടിന് അപേക്ഷ നല്‍കണം. ഒഴിവാക്കുന്നതിന് പകരം മറ്റൊരു നമ്പര്‍ മൂന്നാമതായി കാര്‍ഡില്‍ രേഖപ്പെടുത്തും. മുഴുവന്‍ ഫോണ്‍ സംഭാഷണവും റെക്കോഡ് ചെയ്യാം. ഇതുവഴി സംസാരിച്ച കാര്യങ്ങള്‍ പൂര്‍ണമായും ഒരുമാസം വരെ സൂക്ഷിക്കാനാകും. പൊലീസ് പരാതി അറിയിച്ചാലോ സംശയം തോന്നുന്ന വിളികളോ ആഴ്ചയിലൊരിക്കല്‍ കൂടുതല്‍ പരിശോധിക്കും. വിളികളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ജയില്‍ അന്തേവാസികളുടെ ഫോണ്‍വിളിയില്‍ യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും തരത്തില്‍ വിവാദങ്ങളുണ്ടായാല്‍ കരുതല്‍ സംഭാഷണം വീണ്ടും പരിശോധിക്കുന്നത് ആക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന് സഹായമാകും.
ഫോണുകള്‍ക്ക് മൊബൈല്‍ ഫോണിന് സമാനമായ നമ്പറാണുള്ളത്. എന്നാലും കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നതിനാല്‍ വിളിച്ചയാളെ തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല. ആറ് മാസം മുന്‍പാണ് സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം തുടങ്ങിയത്. തുടര്‍ന്ന് ജില്ലാ ജയിലുകളിലേക്ക് കൂടി ഇത് നടപ്പാക്കി. നാല് ടെലിഫോണ്‍ മെഷിനുകളാണ് കോഴിക്കോട് ജില്ലാ ജയിലിലുള്ളത്.