കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ചത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മരിച്ച ഉത്രയുടെ വീട്ടില്‍ നിന്നു തെളിവുകള്‍ ശേഖരിച്ചു. യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.
അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര ഈ മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് വീട്ടുകാരുടെ സംശയം. മാത്രമല്ല മാര്‍ച്ച് മാസത്തില്‍ ഉത്രയക്ക് ഭര്‍ത്താവ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വെച്ചും പാമ്പ് കടിയേറ്റിരുന്നു.
മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കി. അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.
അതേ സമയം ഉത്രയുെട മരണത്തില്‍ വീട്ടുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് സൂരജും റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭാര്യ വീട്ടുകാര്‍ മാധ്യമങ്ങളിലൂടെ വൃക്തിഹത്യ നടത്തുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഉത്ര സൂരജ് ദമ്പതികള്‍ക്ക് ഒരു വയസുള്ള മകനുണ്ട്.