വസ്തുതർക്കം: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

കോട്ടയം പൊങ്ങന്താനത്ത് വസ്തുതർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടികൊലപ്പെടുത്തി.  കരപ്പാറ പുതുപ്പറമ്പ് ഔസേപ്പ് ചാക്കോയാണ് കൊല്ലപ്പെട്ടത്. അയൽവാസി കരിക്കണ്ടത്ത് മടിത്താനം മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വീട്ട് മുറ്റത്ത് കൃഷിയിടത്തിൽ നിന്ന ഔസേപ്പിൻ്റെ ദേഹത്തേക്ക് മാത്യു ആസിഡൊഴിച്ചു. തുടർന്ന് ഇരുവരും തമ്മിൽ പിടിവലിയായി. ഇതിനിടെ സമീപത്തുണ്ടായിരുന്ന കോടാലിയെടുത്ത്  മാത്യു ഔസേപ്പിൻ്റെ ഇരുകാലുകളും തല്ലിയൊടിച്ചു. പിന്നീട് തലയ്ക്ക് വെട്ടി.  ശേഷം വീട്ടിൽ കയറി ഗ്യാസ് തുറന്നു വിട്ട് തീയിട്ട ശേഷം മാത്യം വീട്ടിലേക്ക് മടങ്ങി. കൊല്ലപ്പെട്ട ഔസേപ്പിന്റെ ഭാര്യയും ഇതേ സമയം വീട്ടിലുണ്ടായിരുന്നു. ഔസേപ്പിൻ്റെ വീട്ടിലേക്കുള്ള വഴി വിട്ടുനൽകിയത് മാത്യുവാണ്. ഇതിന് പകരം ഭൂമി നൽകാമെന്നായിരുന്നു ധാരണ.  ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതി മാത്യു മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആസിഡ് ഒഴിക്കുന്നതിനിടെ മാത്യുവിനും പൊള്ളലേറ്റു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.