കൊല്ലത്ത് തുടർച്ചയായ മൂന്നാം ദിവസവും പഴകിയ മൽസ്യം പിടികൂടി. തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച അയ്യായിരം കിലോ ചീഞ്ഞ മീന്‍ ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നു പിടികൂടി. കൊല്ലം നഗരപരിധിയില്‍ നിന്നു നാലായിരം കിലോയോളം മല്‍സ്യവും പിടിച്ചെടുത്തു.
നാഗപട്ടണത്ത് നിന്നു ആലപ്പുഴയ്ക്ക് കൊണ്ടുവന്ന അയ്യായിരം കിലോയോളം പഴകിയ മല്‍സ്യമാണ് ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പിടികൂടിയത്. ആഴ്ച്ചകളോളം പഴക്കമുള്ള മല്‍സ്യം കുഴിച്ചു മൂടി. ചീഞ്ഞ മീനുമായി എത്തിയ രണ്ടു വാഹനങ്ങള്‍ കൊല്ലം നഗരപരിധിയില്‍ നിന്നു വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. നീണ്ടകരയില്‍ നിന്നു പിടികൂടിയ 3500 കിലോയും തട്ടാമല ചന്തയില്‍ നിന്നുള്ള നാന്നൂറ് കിലോയിലധികം പഴകിയ മല്‍സ്യവും നശിപ്പിച്ചു.
ശനിയാഴ്ച്ച നീണ്ടകരയില്‍ നിന്നു 2500 കിലോയും ഞായറാഴ്ച്ച ശക്തകുളങ്ങര,കല്ലുന്താഴം എന്നിവടങ്ങളില്‍ നിന്നായി മൂവായിരം കിലോയോളവും പഴകിയ മല്‍സ്യം പിടികൂടിയിരുന്നു.ലോക്ഡൗണിന്റെ മറവില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് പഴകിയ മല്‍സ്യം സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.