കൂട്ടുകാരിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം തുക നല്‍കാകെ കബളിപ്പിച്ച സ്ത്രീയെ ആക്രമിച്ച് പണവും ആഭരണവും കവര്‍ന്ന ഗുണ്ട സംഘം അറസ്റ്റില്‍. സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച അഞ്ചംഗ സംഘത്തിലെ മൂന്ന് പേരാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്.
വര്‍ക്കല ഹെലിപ്പാടില്‍ കച്ചവടം നടത്തിയിരുന്ന കര്‍ണാടക്കാരിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ വര്‍ക്കല സ്വദേശി ആമിനയെയാണ് ക്വട്ടേഷന്‍ തുക നല്‍കാത്തതിന്റെ പേരില്‍ അതേ ഗുണ്ടാ സംഘം ആക്രമിച്ചത്. വധശ്രമക്കേസില്‍ നേരത്തെ അറസ്റ്റിലായ ആമിനയും ഗുണ്ടാസംഘവും ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടും പണം നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഫെബ്രുവരി ആറിനാണ് ആമിനയുടെ വീട് സംഘം ആക്രമിച്ചത്.
കെട്ടിയിട്ടു അതിക്രൂരമായി മര്‍ദിച്ച ശേഷം നാലുപവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവരുകയായിരുന്നു. മുപ്പതിനായിരം രൂപയും വാഹനങ്ങളുടെ ആർസി ബുക്കുകളും മോഷ്ടിച്ചു. ഗുണ്ടാ ആക്രമണക്കേസുകളില്‍ സ്ഥിരം കുറ്റവാളികളായ റിയാസ്, അരുണ്‍ കൃഷ്ണ ഷാന്‍ താജുദീന്‍ എന്നിവരെയാണ് വര്‍ക്കല പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ റിയാസിന് വര്‍ക്കല കല്ലമ്പലം, കഠിനംകുളം, മംഗലപുരം, കൊല്ലം ജില്ലയില്‍ എഴുകോണ്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കൊലപാതക ശ്രമ കേസ്സുകളും, പണം പിടിച്ചുപറി കേസുകളും നിലവിലുണ്ട്. കര്‍ണാടക സ്വദേശിനിയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ജയില്‍ മോചിതനായ ശേഷം ഇയാള്‍ കൊല്ലം എഴുകോണില്‍ ബാബു എന്നയാളെ ഒരു ലക്ഷം രൂപ കൊട്ടേഷന്‍ തുക സ്വീകരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുമാണ്.
കൊറോണ കാലമായതിനാല്‍ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കില്ലെന്നും ജയിലില്‍ പോകേണ്ടിവരില്ലായെന്നും വക്കീല്‍മാരില്‍ നിന്നും നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പുറത്തു ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ നാട്ടിലേക്ക് മടങ്ങിവന്നത്. ഇതിനിടയില്‍ പൊലീസ് പിടിയിലാവുകയായിരുന്നു.