ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് കേരള തമിഴ്നാട് അതിര്‍ത്തിയിലെ സമാന്തരപാതകൾ വഴി കടന്നുകയറ്റം വ്യാപകമാകുന്നു. തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് എത്തിയ ആറു പേർ നെടുങ്കണ്ടം, കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധികളിൽ പിടിയിലായി. കടന്നുകയറ്റം വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവി പി.കെ മധു അതിർത്തി സന്ദർശിച്ചു നിരീക്ഷണം ശക്തമാക്കുവാൻ നിർദ്ദേശം നൽകി.
ചതുരംഗപ്പാറ, തേവാരം മേട്, മാൻ കൊത്തി മേട്, രാമക്കൽമേട്, കമ്പം മേട് തുടങ്ങിയ അതിർത്തി മേഖലകളിൽ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് അനധികൃതമായ് കടന്നവരെ പിടികൂടിയത്. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ തേവാരംമെട്ട് വഴി തമിഴ്‌നാട്ടിലേയ്ക്ക് പച്ചക്കറി വാങ്ങുവാന്‍ പോയ കല്ലാര്‍ സ്വദേശി ലിനുനേയും തമിഴ്‌നാട് ഉത്തമാപാളയം അജയപ്രഭു, ചന്ദ്രശേഖരന്‍ എന്നിവരെ കേരളത്തിലേയ്ക്ക് കടന്നതിനുമാണ് പിടികൂടിയത്. അജയപ്രഭുവും ചന്ദ്രശേഖരനും പാറത്തോട്ടില്‍ പാട്ടത്തിനെടുത്തിരിക്കുന്ന ഏലത്തോട്ടത്തിലെ പണിയ്്ക്ക് വേണ്ടി തമിഴ്‌നാട്ടില്‍ നിന്നും എത്തിയതായി പൊലീസുനോട് പറഞ്ഞു. എപ്പിഡെമിക്ക് ഡിസീസ് ആക്ട്2020 പ്രകാരം കേസെടുത്ത് ഇവരെ തിരികെ നാട്ടിലേയ്ക്ക് അയച്ചു. വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുവാന്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞു മാത്രമേ പുറത്തിറങ്ങാവു എന്ന് നിര്‍്‌ദ്ദേശം നല്‍കിയാണ് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുന്നത്്.
അതിര്‍ത്തി കാട്ടുപാതയിലൂടെ കടന്ന വന്ന മൂന്ന് പോരെ കമ്പംമെട്ട് സിഐ ജി സുനില്‍കുമാറിന്‍െ നേത്യത്വത്തിലുള്ള സംഘം പിടികൂടി. ഉത്തമപുരം സ്വദേശി പാല്‍പാണ്ടി,പുതുപ്പെട്ടി സ്വദേശി മുരുകന്‍, കമ്പം സ്വദേശി ഗണേശന്‍ എന്നിവരെയാണ് പിടികൂടിയത്. മുരുകന്‍ പാല്‍പാണ്ടി തുടങ്ങിയവരെ താമിഴ്‌നാട് ആരോഗ്യ വകുപ്പിന് കൈമാറി. ഗണേശന്‍ കമ്പംമെട്ടില്‍ താമസക്കാരനായതിനാല്‍ കമ്പംമെട്ടിലെ വീട്ടില്‍ ക്വറെന്റനില്‍ പ്രവേശിപ്പിച്ചു. പരിശോധന ശക്തമാക്കുവാൻ അതിർത്തി മേഖലയിലുള്ള പൊലീസ് സ്റ്റേഷനുകളോട് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി.