വൈക്കത്ത് സംഗീതാധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് അധ്യാപകന്റെ കുടുംബം. ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് സ്കൂൾ സൂപ്രണ്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. പോക്സോ വകുപ്പിന്റെ ദുരുപയോഗത്തിന് ഉദാഹരണമാണ് സംഭവമെന്നും കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു.
ഏറ്റുമാനൂർ റസിഡൻഷ്യൽ സ്കൂളിലെ സംഗീത അധ്യാപകനായ നരേന്ദ്രബാബുവാണ് വ്യാഴാഴ്ച ജീവനൊടുക്കിയത്. സ്കൂളിലെ വിദ്യാർഥിനികളെ പീഡിപ്പിച്ചെന പരാതിയിൽ കഴിഞ്ഞ നവംബറിൽ നരേന്ദ്രബാബുവിനെ അറസ്റ്റ് ചെയ്തു. ഒരുമാസം മുൻപ് ജാമ്യത്തിലിറങ്ങിയ അധ്യാപകൻ സഹപ്രവർത്തകർ കള്ളക്കേസിൽ കുടുക്കിയതാണെന്ന് കുറിപ്പ് എഴുതിവെച്ച ശേഷമാണ് ജീവനൊടുക്കിയത്. സ്കൂൾ സുപ്രണ്ട്, ഇയാളുടെ ഡ്രൈവർ, സ്കൂൾ ഇരിക്കുന്ന വാർഡിലെ കൗൺസിലർ എന്നിവർക്കെതിരെയാണ് ആരോപണം. ഇടതുപക്ഷത്തെ രണ്ട് യൂണിയനിലെ ജീവനക്കാർ തമ്മിലുള്ള പ്രശ്നങ്ങളും പരാതിക്ക് പിന്നിലുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചവർക്കെതിരെ അധ്യാപകന്റെ കുടുംബം പൊലീസിൽ പരാതി നൽകി. അധ്യാപകന്റെ മരണത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.