റിജോഷ് വധം: പ്രതിയെ റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ശാന്തമ്പാറ റിജോഷ് വധക്കേസിലെ പ്രതിയായ റിസോര്‍ട്ട് മാനേജര്‍ വസീമിനെ മഷ്‌റൂം ഹട്ട്  റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ റിജോഷിന്റെ ഭാര്യ ലിജിയെ തെളിവെടുപ്പിന് എത്തിച്ചില്ല. കൂടുതൽ ആളുകൾ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

തിങ്കളാഴ്ച രാവിലെയാണ് മുംബൈ പൻവേല്‍ ജയിലിലായിരുന്ന റിജോഷ് വധക്കേസിലെ ഒന്നാം പ്രതി വാസിമിനേയും രണ്ടാം പ്രതി റിജോഷിന്റെ ഭാര്യ ലിജിയേയും ശാന്തമ്പാറ പൊലീസ് ഇടുക്കിയില്‍ എത്തിച്ച് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയത്.

തുടര്‍ന്ന്  കഴുതക്കുളം മേട്ടിലെ മഷ്‌റൂംഹട്ട്  റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാല്‍ ലിജിയെ തെളിവെടുപ്പിനായി എത്തിച്ചില്ല. കൊലപാതകത്തില്‍ ലിജിക്ക് നേരിട്ട് ബന്ധമില്ലാത്തതിനാലാണ് തെളിവെടുപ്പിനായി എത്തിക്കാത്തതെന്നും ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും  പൊലീസ് പറഞ്ഞു. 

ഫാംഹൗസിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസ്, റിജോഷിന്റെ മൃതദേഹം കുഴിച്ച് മൂടിയ മഴവെള്ള സംഭരണിക്ക് സമീപം എന്നിവടങ്ങളില്‍ തെളിവെടുപ്പ് നടത്തി. മൃതദേഹം മൂടാന്‍ ഉപയോഗിച്ച് തൂമ്പയും പൊലീസ് കണ്ടെടുത്തു. താന്‍ ഒറ്റക്കാണ്  കൊല നടത്തിയതെന്നാണ് വാസീം പൊലീസിന് മൊഴി നല്‍കിയത്. ഔട്ട്ഹൗസില്‍ വച്ച് ഉണ്ടായ പിടിവലിയില്‍ റിജോഷ്  തലയടിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന്  കുഴിയിൽതള്ളി  പെട്രോള്‍ ഒഴിച്ച് കത്തിക്കുമ്പോഴാണ് ണ് റിജോഷ് മരിച്ചതെന്നും വസീം പൊലീസിനോട് പറഞ്ഞു.  എന്നാല്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. 

തെളിവെടുപ്പിനായി പ്രതികളെ എത്തിക്കുന്നതറിഞ്ഞ് നാട്ടുകാരും തടിച്ച് കൂടിയിരുന്നു. വന്‍ സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു. അഞ്ച് സ്റ്റേഷനില്‍ നിന്നുള്ള നൂറോളം പൊലീസുകാർ  എത്തിയിരുന്നു. മൂന്നാര്‍ ഡി വൈ എസ് പി എം. രമേഷ് കുമാര്‍, ശാന്തമ്പാറ സി ഐ പ്രതീപ്കുമാര്‍, രാജാക്കാട് സി ഐ എച്ച്. എല്‍ ഹണി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.