കളിയിക്കാവിളയില്‍ തമിഴ്നാട് സ്പെഷല്‍ എസ്.ഐ വില്‍സണെ വെടിവച്ചുകൊന്ന രംഗം ഭാഗീഗമായി പൊലീസ് പുനരാവിഷ്കരിച്ചു. കൊലപാതകം നടന്ന ചെക്പോസ്റ്റിലെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് പ്രതികള്‍ രംഗം കൃത്യമായി വിശദീകരിച്ചത്. കൊലയ്ക്ക് ശേഷം രക്ഷപെട്ടത് ഓട്ടോറിക്ഷയില്‍ കയറിയെന്നും പ്രതികള്‍ മൊഴി നല്‍കി.
വില്‍സണെ വെട്ടിയും വെടിവച്ചും വീഴ്ത്തിയ അതേ ചെക്പോസ്റ്റില്‍ കനത്ത സുരക്ഷയിലാണ് പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും കൊണ്ടുവന്നത്. ചെക്പോസ്റ്റില്‍ വില്‍സണ്‍ ഇരുന്ന അതേ സീറ്റില്‍ മറ്റൊരു പൊലീസുകാരനെ ഇരുത്തി ആക്രമണ രീതി വിശദീകരിച്ചു. കൊലയ്ക്ക് മുന്‍പ് രണ്ട് തവണ ചെക്പോസ്റ്റിന് മുന്നിലൂടെ നടന്ന് സാഹചര്യം നിരീക്ഷിച്ചു. അനുകൂല സാഹചര്യമെന്ന് ഉറപ്പായതോടെ വില്‍സന്റെ മുന്നിലെത്തി. ആദ്യം അബ്ദുള്‍ ഷമീം കാലില്‍ വെട്ടി. പിന്നാലെ തൗഫീഖ് നാല് തവണ തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ത്തു.
തെളിവെടുപ്പ് പൂര്‍ത്തിയായതോടെ കൊലപാതകത്തിന് മുന്‍പും പിന്‍പുമുള്ള മണിക്കൂറുകളില്‍ പ്രതികള്‍ എവിടെയായിരുന്നൂവെന്നതില്്‍ വ്യക്തതയുണ്ടായി. കൊല നടന്ന ഉച്ചയ്ക്ക് 1 മണിയോടെയാണ് ഇരുവരും ബാലരാമപുരത്തെത്തി. അവിടെ നിന്ന് കത്തി വാങ്ങി. പിന്നീട് നെയ്യാറ്റിന്‍കരയിലെത്തി പള്ളിയില്‍ കയറി. രാത്രി എട്ടരവരെ നെയ്യാറ്റിന്‍കരയില്‍ വിശ്രമിച്ച ശേഷമാണ് ഓട്ടോയില്‍ കയറി കൊലനടത്താനായി കളിയിക്കാവിളയിലേക്ക് പോയത്. കൊല നടത്തിയ ശേഷം മുസ്ളീം പള്ളിക്ക് മുന്നിലൂടെ ഓടി ദേശിയപാതയിലെത്തിയ സംഘം ഓട്ടോയില്‍ അന്ന് രാത്രി തിരുവനന്തപുരത്തെത്തി. അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ എറണാകുളത്തും. ഇവിടെ നിന്ന് ട്രയിനില്‍ ഉഡുപ്പിയിലെത്തി ഒളിവില്‍ കഴിയവെയാണ് അറസ്റ്റിലാകുന്നത്.