നഗ്നദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; 8 മാസം മുമ്പത്തെ മരണത്തിന് കാരണം; അറസ്റ്റ്

houseWifeDeath
SHARE

കണ്ണൂരില്‍ എട്ടുമാസം മുമ്പ് യുവതിയായ വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ കാരണം സൈബര്‍ കെണിയെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കീഴ്ത്തള്ളി സ്വദേശി ജിതിന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യക്കുറിപ്പിലെ സൂചനകളാണ് എട്ടുമാസങ്ങള്‍ക്ക് ശേഷം കേസില്‍ പ്രതിയെ പിടികൂടാന്‍ അന്വേഷണ സഹായിച്ചത്. 

കഴിഞ്ഞ മെയ്മാസത്തിലാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അന്വേഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം കേസ് ഏറ്റെടുത്തു. 

യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആത്മഹത്യക്കുറിപ്പിലെ ഒരു ഭാഗം പേനകൊണ്ട് തന്നെ വെട്ടിയിരുന്നത് അന്വേഷണസംഘം പ്രത്യേകം ശ്രദ്ധിച്ചു. ഈ വാചകങ്ങള്‍ ഒരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്നാണെന്ന് വ്യക്തമായി. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ എഫ്ബി അക്കൗണ്ട് ഡിലിറ്റ് ചെയ്തതായും കണ്ടെത്തി. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടിലേയ്ക്ക് യുവതി തന്റെ നഗ്നദൃശ്യങ്ങള്‍ അയച്ചതായി വ്യക്തമായി. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുള്ള അന്വേണമാണ് പ്രതിയിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. 

നഗ്നദൃശ്യങ്ങള്‍ ഉപയോഗിച്ച് ജിതിന്‍ യുവതിയെ നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ഇതില്‍ മനംമടുത്താണ് യുവതി ആത്മഹത്യചെയ്തതെന്ന് പൊലീസ് പറയുന്നു.  വ്യാജ എഫ്ബി അക്കൗണ്ടുകളിലൂടെ ജിതിന്‍ നിരവധി യുവതികളെ കുടക്കിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്താണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

MORE IN Kuttapathram
SHOW MORE
Loading...
Loading...