കൊല്ലം കുമ്മിളില്‍ ബാങ്കിന്റെ ജപ്തിഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഷീജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലാണ്. ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിലായിരുന്നു വീട്ടമ്മയുടെ ആത്മഹത്യാശ്രമം. എസ്.ബി.ഐ കുമ്മിള്‍ ബ്രാഞ്ചില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് ഷീജ പത്ത് ലക്ഷം രൂപ ഭവനവായ്പയെടുത്തിരുന്നു. ഏഴര ലക്ഷത്തോളം രൂപ തിരിച്ചടച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി വായ്പ തിരിച്ചടവില്‍ മുടക്കം വരുത്തി. ജപ്തിക്കായി വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെച്ച് ഷീജ ഗുളികകള്‍ കഴിച്ചു.
തുടര്‍ന്ന് വീടിനു മുകളില്‍ കയറി താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു. നാട്ടുകാര്‍ ഇവരെ ഉടൻ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുടിശ്ശിക ഉടന്‍ തീര്‍ക്കാമെന്നും ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ബാങ്ക് അധികൃതരോട് അഭ്യർഥിച്ചെങ്കിലും തയാറായില്ലെന്ന് പരാതിയുണ്ട്.