'പറക്കുതളിക' ബൈജു നടുറോഡിൽ ബന്ധുവിനെ വെട്ടി; നാട്ടുകാർക്ക് നേരെ ബോംബേറ്

parakumthalika-baiju
SHARE

കാറിലെത്തിയ കുപ്രസിദ്ധ മോഷ്ടാവ് പറക്കും തളിക ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബൈജുവിന്റെ സഹോദരിയുടെ മകൻ ലിജോ സൂരിയെ വെട്ടിവീഴ്ത്തി. ഓടിക്കൂടിയ നാട്ടുകാർക്കു നേരെ നാടൻ ബോംബെറിഞ്ഞ് സംഘം കടന്നുകളഞ്ഞെങ്കിലും പിന്നീട് പിടിയിലായതായി സൂചനയുണ്ട്. എന്നാൽ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കാലിനും തലയ്ക്കും ഗുരുതര പരുക്കേറ്റ നെടിയവിള കടുക്കാമൂല ടി.എസ്.എൽ.ഭവനിൽ ലിജോസൂരി(അനു–28)യെ മെഡിക്കൽ കൊളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രയയ്ക്ക് വിധേയനാക്കി.

ഉറിയാകോട് നെടിയവിളയിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. 2018 മെയ് മാസത്തിൽ ബൈജുവിനെ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് ഇന്നലത്തെ ആക്രമണമെന്നു പൊലീസ് പറഞ്ഞു. അരശുംമൂട് ജങ്ങ്ഷനിൽ നിന്ന് നെടിയവിളയിലേക്ക് വരുമ്പോഴാണ് ലിജോസൂരി്ക്ക് വെട്ടേറ്റത്. ബൈജുവും സംഘവും ലിജോ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ചവിട്ടി  വീഴ്ത്തി കാലിൽ വെട്ടുകയായിരുന്നു. തുടർന്ന്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചു. അക്രമികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച പരിസരവാസി ബിനുവിനും വെട്ടേറ്റു. ബിനുവിനെ ആദ്യം വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇടത് കൈക്കാണ് വെട്ടേറ്റത്. ആക്രമണം കണ്ട് റോഡിലുണ്ടായിരുന്ന നാട്ടുകാർ ഓട‌ിക്കൂടിയപ്പോൾ ഇവർക്കു നേരെ നാടൻ ബോംബെറിഞ്ഞ് സംഘം രക്ഷപ്പെട്ടു. പൊട്ടാതെ റോഡിലെ ഓടയിൽ ഉണ്ടായിരുന്ന ബോംബ് പിന്നീട് നിർവീര്യമാക്കി. അക്രമിസംഘം വന്നത് കഴക്കൂട്ടം സ്വദേശിനിയുടെ പേരിലുള്ള വാടക കാറിലായിരുന്നു. ഈ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വേളിക്ക് സമീപത്ത് നിന്ന് പിന്നീട് രണ്ടുപേരെ പൊലീസ് പിടികൂടിയെന്നാണ് വിവരം. തുമ്പ സ്വദേശിയാണ് പിടിയിലായ മറ്റൊരാൾ. അക്രമി സംഘത്തിൽ അഞ്ചു പേരുണ്ടായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, കാട്ടാക്കട ഇൻസ്പെക്ടർ ഡി. ബിജുകുമാർ,വിളപ്പിൽശാല ഇൻസ്പെക്ടർ ബി.എസ്.സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

2018ൽ നെടിയവിളയിൽ ബൈജു ആക്രമിക്കപ്പെട്ട അതേ സ്ഥലത്തായിരുന്നു ഇന്നലത്തെ പ്രത്യാക്രമണവും.അന്ന് ഓടി രക്ഷപ്പെട്ട ബൈജുവിനെ അരുവിയോട് റോഡിൽ മൃത പ്രായനായി പിന്നീട് കണ്ടെത്തി. ബൈജുവിന് പരാതിയില്ലാത്തതിനാൽ അന്ന് കേസെടുത്തില്ല. പൊലീസാണ് ബൈജുവിനെ അന്ന് ആശുപത്രിയിൽ എത്തിച്ചത്. 

പിന്നീട് ബൈജു ആശുപത്രിയിൽ നിന്നു മുങ്ങി. കുടുംബപ്രശ്നങ്ങളാണ് ബൈജുവും ലിജോയും തമ്മിലുള്ള വൈരാഗ്യത്തിന് കാരണമെന്നു പറയുന്നു. ബൈക്ക് മോഷണം,പിടിച്ച്പറി,അടിപിടി തുടങ്ങി ഒട്ടേറെ കേസുകൾ ബൈജുവിനെതിരെ വിവിധ സ്റ്റേഷനുകളിലുണ്ട്. ഗുരുവായൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ നെടിയവിളയെത്തിയപ്പോഴാണ്  അന്ന് ആക്രമിക്കപ്പെട്ടത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...