കേരള–തമിഴ്നാട് അതിര്‍ത്തി ചെക്പോസ്റ്റില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന ആക്രമണത്തിന്റെ ആസൂത്രണം കേരളത്തിലെന്നതിന് കൂടുതല്‍ തെളിവുകള്‍. തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായ ഇജാസ് പാഷയ്ക്കും ആസൂത്രണത്തില്‍ പങ്കെന്ന് സ്ഥിരീകരണം. പ്രതികള്‍ക്ക് തോക്ക് കൈമാറിയത് ഇജാസ് ആണെന്ന് വ്യക്തമായി. അതേസമയം വെടിവയ്പ്പിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
വില്‍സണ്‍ കൊലപാതകത്തിന്റെ ആസൂത്രണം കേരളത്തിലെന്ന നിഗമനത്തിന്റെ ഏറ്റവും പ്രധാന തെളിവ് ചില ദൃശ്യങ്ങളാണ്. ആക്രമണത്തിന് ഒരു മണിക്കൂര്‍ മുന്‍പും തലേദിവസവും പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇവിടെ നിന്ന് ഓട്ടോയിലാണ് കളിയിക്കാവിളയിലെത്തിയതെന്ന് ഇവരെ കൊണ്ടുവിട്ട ഓട്ടോഡ്രൈവറും സമ്മതിച്ചു. അതിന് ശേഷം രണ്ടുപേരും കൂടി മുഖംപോലും മറയ്ക്കാതെ നടന്നാണ് ചെക്പോസ്റ്റിന് സമീപത്തെത്തിയതെന്നും വെടിവച്ചതെന്നും തെളിയിക്കുന്നതാണ് ആക്രമണത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍. ഗൂഡാലോചന കേരളത്തിലെന്നതിന്റെ മറ്റൊരു സാധ്യത സംഘത്തിലെ മൂന്നാമനെന്ന് കരുതുന്ന സെയ്ത് അലിയുടെ ഭാര്യ വീട് വിതുരയിലാണെന്നതാണ്. കൊല നടന്ന രാത്രി സെയ്ദ് അലി വിതുരയിലെ വീട്ടിലുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ രണ്ട് മണി വരെ ഉറങ്ങാതെ കംപ്യൂട്ടര്‍ ഉപയോഗിച്ചിരുന്നതും പിറ്റേദിവസം രാവിലെ ഒളിവില്‍ പോയതും സംശയം വര്‍ധിപ്പിക്കുന്നു.
അതേസമയം പ്രതികളുടെ തീവ്രവാദബന്ധം ഉറപ്പിക്കുന്ന കൂടുതല്‍ തെളിവുകളും ഇന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. ബെംഗളൂരുവില്‍ നിന്ന് പിടിച്ച തീവ്രവാദിയെന്ന് കരുതുന്ന ഇജാസ് പാഷയ്ക്ക് ഇവരുമായുള്ള ബന്ധമാണ് പ്രധാന തെളിവ്. മുംൈബയില്‍ നിന്നെത്തിച്ച തോക്ക് ഇജാസാണ് ചെന്നൈയില്‍ വച്ച് ഒളിവിലുള്ള തൗഫീഖിന് നല്‍കിയത്. ഇജാസിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.