സംരക്ഷിതവനത്തിനുള്ളില്‍ അനുമതിയില്ലാതെ കയറിയ വീഡിയോ വ്ലോഗര്‍ സുജിത് ഭക്തനെതിരെ കുരുക്ക് മുറുക്കി വനംവകുപ്പ്. എറണാകുളം ജില്ലയിലെ നേര്യമംഗലം റേഞ്ചിലും, പൂയംകുട്ടി റേഞ്ചിലും കയറി വിഡിയോ ചിത്രീകരിച്ചതിനും, പ്രചരിപ്പിച്ചതിനും രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു. കേസില്‍ അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക പുതുക്കിയ വനംവകുപ്പ് ദൃശ്യങ്ങളിലുള്ള രണ്ട് ജീപ്പുകള്‍ കസ്റ്റഡിയിലെടുത്തു.
ഈ വര്‍ഷം ജനുവരി മൂന്നിന് വീഡിയോ വ്ലോഗര്‍ സുജിത് ഭക്തന്‍ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് കേസിനാധാരം. നേര്യമംഗലം റേഞ്ചില്‍പ്പെട്ട ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലും, മലയാറ്റൂര്‍ ഡിവിഷനിലെ പൂയംകുട്ടിയിലും നടത്തുന്ന സാഹസിക ഓഫ് റോഡിങ് ആണ് വീഡിയോയില്‍ ഉള്ളത്. കുട്ടമ്പുഴയുള്ള വി.കെ.ജെ ഇന്റര്‍നാഷണല്‍ എന്ന ഹോട്ടലുമായി ചേര്‍ന്നാണ് വീഡിയോ തയാറാക്കിയത്.
അനുമതിയില്ലാതെയാണ് സംഘം കാടിനുള്ളില്‍ പ്രവേശിച്ചത്. സംഘം അപ് ലോഡ് ചെയ്ത വീഡിയോ തെളിവായി സ്വീകരിച്ച വനംവകുപ്പ് നേര്യമംഗലം റേഞ്ചിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. സുജിത് ഭക്തന്‍, വി.കെ.ജെ ഇന്‍റര്‍നാഷണല്‍ ഹോട്ടലുടമ, രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. ഇതിന് പിന്നാലെ പൂയംകുട്ടി റേഞ്ചിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മലയാറ്റൂര്‍ ഡി.എഫ്.ഒ നിര്‍ദേശം നല്‍കി. ഇതോടെയാണ് രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തത്.
ഇതിനിടെ വീഡിയോയിലുള്ള രണ്ട് ജീപ്പുകള്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കീഴടങ്ങിയ ജീപ്പ് ഡ്രൈവര്‍മാരുടെ മൊഴിയും രേഖപ്പെടുത്തി. ഇതിനുശേഷമാണ് സുജിത് ഭക്തന്റെ അനിയന്‍, അളിയന്‍, ഹോട്ടലുടമയുടെ മകന്‍, മറ്റൊരു വ്ലോഗര്‍ അരുണ്‍ എന്നിവരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തത്. അനുമതിയില്ലാതെ സംരക്ഷിതവനത്തിനുള്ളില്‍ പ്രവേശിക്കുന്നത് കേരള വനനിയമത്തിലെ ഇരുപത്തിയേഴാം വകുപ്പുപ്രകാരം അഞ്ചുവര്‍ഷം തടവും, പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
വനത്തിനുള്ളില്‍ വീഡിയോ ചിത്രീകരിക്കണമെങ്കില്‍ ഡി.എഫ്.ഒയുടെ അനുമതി വാങ്ങുകയും വേണം. സംഘം ഈ അനുമതിയും വാങ്ങിയിരുന്നില്ല. ഇതിനിടെ വാഹനങ്ങള്‍ പതിവായി പോകുന്ന സ്ഥലങ്ങളിലാണ് തങ്ങള്‍ പോയതെന്ന് സുജിത് ഭക്തന്‍ സമൂഹമാധ്യമങ്ങളില്‍ വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു.