ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം വട്ടപ്പാറയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2019 ഡിസംബർ 27 ാം തീയതിയാണ് വണ്ടിപ്പെരിയാർ ഡൈമുക് സ്വദേശിനിയായ 17 വയസ്സുള്ള പെൺകുട്ടിയെ കാണാതായതായി മാതാപിതാക്കൾ വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ ഇതേ ദിവസം തന്നെ വണ്ടിപ്പെരിയാർ ഡൈമുക്ക് പുതുവൽ ഗിഫ്‌സൺ എന്ന യുവാവിനെയും കാണാതായതായി വിവരം ലഭിച്ചു. തുടർന്ന് ഇയാളുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ മൊബൈൽ ഫോണ് സുഹൃത്തിന്റെ കൈയ്യിൽ ഏൽപ്പിച്ചിട്ടാണ് പോയതെന്ന് കണ്ടെത്തി.
തുടർന്ന് ഇയാളുടെ സുഹൃത്തിന്റെ നെടുങ്കണ്ടം വട്ടപ്പാറ ഭാഗത്തുള്ള ഏലത്തോട്ടത്തിലെ ഷെഡിനുള്ളിൽ താമസിക്കുകയാണെന്ന് പൊലീസിൽ വിവരം ലഭിച്ചു. പിന്നീട് വണ്ടിപ്പെരിയാർ പൊലീസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് ചെല്ലുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോസ്കോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും വരുംദിവസങ്ങളിൽ ഇവർക്കായുള്ള അന്വേഷണം നടത്തുമെന്നും വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു.
വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ രഘു, പോലീസ് ഉദ്യോഗസ്ഥരായ എസക്കിമുത്തു, മഹേഷ് ഷിജു, ഷാജഹാൻ, അനിൽകുമാർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.