ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒന്‍പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം അടിച്ചുകൊന്നു. കുട്ടിയെ ദുർമന്ത്രവാദത്തിന് ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു. അജ്ഞാതന്‍ കുട്ടിയുമായി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
വെള്ളിയാഴ്ച രാത്രി വീടിന് മുന്‍പില്‍ കളിച്ചുകൊണ്ടിരുന്ന സൊഹൈയ്‍ൽ എന്ന കുട്ടിയെയാണ് യുവാവ് തട്ടികൊണ്ടുപോയത്. വീട്ടിൽ നിന്ന് അരകിലോമീറ്റർ അകലെ മനേസറില്‍ മദ്യവില്‍പ്പനശാലയുടെ സമീപത്ത് നിന്നാണ് ശനിയാഴ്ച രാവിലെകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. ശരീരത്തിലാകെ മര്‍ദനമേറ്റത്തിന്റെ പാടുകളുണ്ടായിരുന്നതായും പ്രകൃതിവിരുധ പീഡനത്തിനിരയായിട്ടുണ്ടെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടർമാർ പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഇഷ്ടികകളും ചത്ത പ്രാവും കണ്ടെത്തിയതാണ് ദുർമന്ത്രവാദത്തിന്റെ സംശയം ബലപ്പെടുത്തിയത്.
കുട്ടിയുടെ തലയിലെ മുടിയും വെട്ടിയിരുന്നു. അജ്ഞാതന്‍ കുട്ടിയുമായി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. യുവാവിന്റെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല. അതേസമയം, കുട്ടിക്ക് പ്രതിയെ നേർത്തെ അറിയാമായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന് ആറു ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.