നെടുങ്കണ്ടത്ത് എക്സൈസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികൾ പിടിയിലായി. കഴിഞ്ഞ 16ന് രാത്രി നടന്ന സംഭവത്തിൽ സംസ്ഥാനത്തിന് പുറത്തേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട് തേനിയിലെ ഉൾഗ്രാമത്തിൽ നിന്ന് പ്രധാന പ്രതിയെയും കൂട്ടാളിയേയും പൊലീസ് സാഹസികമായാണ് പിടികൂടിയത്.
കേസിലെ ഒന്നാം പ്രതി കടശ്ശിക്കടവ് സ്വദേശി ശെന്തിൽകുമാർ, മൂന്നാം പ്രതി ആരോഗ്യരാജ് എന്ന് വിളിക്കുന്ന രാമസ്വാമി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ രാത്രി തേനിയിലെത്തുകയും പ്രതികൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തു എന്നാൽ വിവരമറിഞ്ഞ പ്രതികൾ സ്ഥലംവിട്ടു. തുടർന്ന് തേനിയിലെ ബന്ധുവീടുകളിൽ നടത്തിയ തിരച്ചിലിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായ് അന്വേഷണം ഊര്‍ജിതമാക്കി . കഴിഞ്ഞ 16ന് രാത്രി 9.30 തോടെ പുറ്റടിയില്‍വെച്ച് എട്ടംഗ സംഘം എക്സൈസിനെ ആക്രമിക്കുകയായിരുന്നു. നെടുങ്കണ്ടം എക്‌സൈസ് റേഞ്ച് ഓഫീസിലെ അഞ്ച് ഉദ്യേഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.