പുല്‍പ്പള്ളിയിലെ നാല്‍പത്തിയഞ്ചുകാരന്റെ മരണം കൊലപാതകം; ബന്ധു അറസ്റ്റിൽ

വയനാട് പുല്‍പ്പള്ളിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട നാല്‍പത്തിയഞ്ചുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.  പൈക്കമൂല കോളനിയിലെ വിജയനെയാണ് കഴിഞ്ഞയാഴ്ച വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവായ ഗോപിയെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ സംഘർഷമാണ് കാരണം. 

നവംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിജയനെ കോളനിയിലെ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തും മറ്റും രക്തം കണ്ടെത്തുകയും, പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ കാണുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്മോർട്ടത്തിൽ തെളിഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബന്ധുവായ ഗോപി വിജയനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതായി തെളിയുകയായിരുന്നു. 

മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഗോപി കല്ലെടുത്ത് വിജയന്റെ തലക്കടിക്കുകയായിരുന്നുതലക്ക് ഗുരുതര ക്ഷതമേറ്റ വിജയന്‍ മുറ്റത്ത് കിടന്ന് മരിച്ചു.  സംഭവസമയം വിജയന്റെ ഭാര്യയടക്കമുള്ളവര്‍ മദ്യലഹരിയിലായിരുന്നു. സംഭവത്തിന് ശേഷം വിജയന്‍ മര്‍ദിച്ചതായി ആരോപിച്ച് ഗോപി ആശുപത്രിയില്‍പോയി ചികിത്സ തേടി. ഗോപിയുടെ മൊഴികളിൽ തുടക്കം മുതൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു