തിരുവനന്തപുരം നരുവാമ്മൂടില്‍ വീട്ടമ്മയെയും മകളെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന പ്രതി പിടിയില്‍. കോട്ടയം സ്വദേശി അന്ധ്ര രാജേഷാണ് പിടിയിലായത്. കൃത്യത്തിന് ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് നരുവാമൂട് ഗാന്ധിനഗറിൽ ജയശ്രീയുടെയും മകള്‍ അനിജയുടെയും മാലകള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രാജേഷ് പൊട്ടിച്ചെടുത്തത്. ബൈക്ക് കുറച്ചുനേരം പാർക്ക് ചെയ്യാനെന്ന വ്യാജേനയാണ് രാജേഷ് ഇവരുടെ വീട്ടിലെത്തിയത്. തുടർന്നായിരുന്നു കവർച്ച. തിരുവനന്തപുരത്തും കാട്ടാക്കടയിലുമുളള ലോഡ്ജില്‍ 2 ദിവസം തങ്ങിയാണ് മാലപൊട്ടിക്കാനുള്ള പദ്ധതി പ്രതി തയാറാക്കിയത്. എറണാകുളത്ത് നിന്നാണ് എയര്‍ പിസ്റ്റല്‍ കൈക്കലാക്കിയത്. തോക്കിനൊപ്പം പെല്ലറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രാജേഷിനെ സഹായിച്ച ഷാജി ജോണെന്ന സുഹൃത്തിനെയും പൊലീസ് അറസ്റ്റുചെയ്യ്തിട്ടുണ്ട്. പ്രതിയെ നെയ്യാറ്റിന്‍കര കോടതി റിമാൻഡ് ചെയ്യ്തു.