പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കൊല്ലം കണ്ണനല്ലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ ബന്ധുവായ മുഖ്യപ്രതി സ്റ്റേഷനിെലത്തി കീഴടങ്ങി. കൂട്ടുപ്രതികള്‍ ഒളിവിലാണ്.
പള്ളിമണ്‍ സ്വദേശി ആദർശാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആദര്‍ശിനെ രാത്രി പത്തുണിയോടെ മൂന്നംഗ സംഘം അവിടെ നിന്നു വിളിച്ചിറക്കി. വാക്കേറ്റത്തിനിടെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തിന് കുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവര്‍ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം മുഖ്യപ്രതി രാമന്‍ കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൂട്ടു പ്രതികളായ ജ്യോതി, സുനി എന്നിവര്‍ ഒളിവിലാണ്. പ്രതി രാമന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി കൊല്ലപ്പെട്ട ആദര്‍ശ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ മുന്‍പും തര്‍ക്കമുണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആദര്‍ശിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.