ലൈസന്‍സില്ലാത്ത തോക്കും വടിവാളുകള്‍ അടക്കമുളള മാരകായുധങ്ങളുമായി പ്രതി മലപ്പുറം കാളികാവ് വനം ഉദ്യോഗസ്ഥരുടെ പിടിയിലായി. പെരിന്തല്‍മണ്ണ താഴേക്കോട്ടെ മാട്ടറക്കല്‍ പട്ടണംവീട്ടില്‍ അബ്ദുല്‍ മനാഫാണ് അറസ്റ്റിലായത്.
പ്രതി അബ്ദുല്‍ മനാഫ് ഉള്‍വനങ്ങളില്‍ കടുന്നുളള മൃഗവേട്ട നടത്തുന്ന സംഘത്തിലെ പ്രധാനിയാണന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനം ഉദ്യോഗസ്ഥരുടെ പരിശോധന. വീട്ടില്‍ സൂക്ഷിച്ച ലൈസൻസില്ലാത്ത തോക്ക്, 59 തിരകൾ, തിരയിൽ നിറക്കുന്ന ഈയം ഉണ്ടകളുടെ അര കിലോ വരുന്ന 3 പാക്കറ്റുകൾ, 5 കത്തികൾ, ഒരു വടിവാൾ എന്നിവയാണ് കണ്ടെടുത്തത്. ലൈസന്‍സില്ലാത്ത തോക്ക് പാരമ്പര്യമായി കൈമാറി കിട്ടിയതാണന്നാണ് പ്രതിയുടെ മൊഴി. ലൈസന്‍സില്ലാത്ത തിരകള്‍ സുഹൃത്തിനൊപ്പം പോയി കോയമ്പത്തൂരില്‍ നിന്നു വാങ്ങിയതാണന്നും മൊഴി നല്‍കിയിട്ടുണ്ട്.
വീട്ടില്‍ നിന്ന് വന്യമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാത്ത സാഹചര്യത്തില്‍ പ്രതിയെ പെരിന്തല്‍മണ്ണ പൊലീസിന് കൈമാറി. തോക്കും ആയുധങ്ങളും സൂക്ഷിച്ച സംഭവത്തില്‍ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.