പെരുമ്പുഴയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

കൊല്ലം പെരുമ്പുഴയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. ഷാജിറിനെ കളിക്കളത്തില്‍ വെച്ച് സുഹൃത്തുക്കള്‍ തല്ലികൊന്നതാണെന്ന് അച്ഛന്‍ പറയുന്നു. സിപിഎമ്മിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

പെരുമ്പുഴ ആറാട്ടുവിള സ്വദേശി ഷാജിര്‍ കഴിഞ്ഞ ജൂണ്‍ 9 നാണ് മരിച്ചത്. വീടിന് സമീപത്തെ വളപ്പില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന ഷാജിര്‍ കുഴഞ്ഞു വീണു എന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറ‍ഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ഇരുപത്തിയൊന്നുകാരന്റെ ശരീരത്തിലും ആന്തരികഅവയവങ്ങളിലും മുറിവുള്ളതായി കണ്ടെത്തി.

മാത്രമല്ല വീട്ടില്‍ നിന്നു പോയപ്പോള്‍ ധരിച്ചിരുന്ന വസ്ത്രമായിരുന്നില്ല ഷാജിറിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതും. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും  പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ  ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം അട്ടിമറിച്ചെന്നാണ് പരാതി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.