ഇടുക്കി രാജകുമാരിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. കുരുവിളാസിറ്റിയിൽ റെജിമോനാണ് മരിച്ചത്. റെജിമോന്റെ സഹോദരൻ സജീവൻ, ഇയാളുടെ മരുമകൻ ശ്യാം മോഹൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
കൊല്ലപ്പെട്ട റെജിമോനും ജ്യേഷ്ഠൻ സജീവനും തമ്മിൽ വർഷങ്ങളായി സ്വത്ത് തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സജീവന്റെ മരുമകൻ ശ്യാം മോഹനെ റെജിമോൻ മർദിച്ചു. ഇത് ചോദ്യം ചെയ്യാൻ വീട്ടിലെത്തിയ സജീവൻ, മകൻ ഹരികൃഷ്ണൻ, ശ്യാം മോഹൻ എന്നിവരും റെജിമോനും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെ റെജിമോന് വെട്ടേൽക്കുകയായിരുന്നു. ഇയാളുടെ മകളുടെ ഭർത്താവ് സ്റ്റെബിനും വെട്ടേറ്റു.
നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന റെജിമോൻ, സ്റ്റെബിൻ എന്നിവരെയും സമീപത്തായി ബോധം കെട്ട നിലയിൽ ശ്യാം മോഹനെയുമാണ് കണ്ടത്. തുടർന്ന് മൂവരെയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും റെജിമോന് മരിച്ചു. സജീവനെയും ശ്യാം മോഹനെയും ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു . ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതെ സമയം, ഹരികൃഷ്ണനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ സ്റ്റെബിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.