തൃശൂര്‍ മാപ്രാണത്ത് രാജനെ കൊന്ന കേസിലെ പ്രതി തിയറ്റര്‍ ഉടമ സഞ്ജയ് രവിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതിഷേധം . ഒളിവിലായ സഞ്ജയ് രവി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു . അച്ഛനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന പ്രതിയെ നേരില്‍ക്കണ്ടപ്പോള്‍ മക്കളടക്കുമുള്ളവരുെട നിയന്ത്രണം വിട്ടു. നിലവിളിയും പ്രതിഷേധം അണപൊട്ടി.
തിയറ്ററിലേക്കുള്ള വാഹനങ്ങള്‍ വഴിമുടക്കി പാര്‍ക്ക് ചെയ്തത് അയല്‍വാസി രാജന്‍ ചോദ്യംചെയ്തതിന്‍റെ വൈരാഗ്യത്തിലായിരുന്നു ക്രൂരകൃത്യം. സഞ്ജയ് രവിയും തിയറ്റര്‍ ജീവനക്കാരായ മൂന്നു പേരും ചേര്‍ന്ന് രാജനേയും മകനേയും വീട്ടില്‍ക്കയറി വെട്ടുകയായിരുന്നു. സംഭവം നടന്ന ഉടനെ രാജന്‍ മരിച്ചിരുന്നു. സജ്ഞയ് രവിയായിരുന്നു കേസിലെ ഒന്നാംപ്രതി. കൊലയ്ക്കുശേഷം വാളയാര്‍ വഴി കേരളം വിട്ടു. പിന്നീട്, പലയിടത്തായി ഒളിവില്‍ കഴിഞ്ഞു. പൊലീസ് പിന്‍തുടരുന്നതായി മനസിലായതോടെ കീഴടങ്ങാന്‍ തീരുമാനിച്ചു.
തൃശൂരിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ എന്‍.കെ.ഉണ്ണികൃഷ്ണനെ സമീപിച്ചപ്പോഴാണ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. കൂട്ടുപ്രതികളായ അനീഷും ഗോകുലും ഇപ്പോഴും ഒളിവിലാണ്. ഇരുവരും നേരത്തെ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. അറസ്റ്റിലായ സഞ്ജയ് രവി എം.ബി.എ. ബിരുദധാരിയാണ്. വര്‍ണ തിയറ്റര്‍ ഏറ്റെടുത്തു നടത്തിവരികയായിരുന്നു. പ്രതികള്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഒളിവില്‍ കഴിയുന്ന മറ്റു രണ്ടു പ്രതികളെ കുടുക്കാന്‍ അന്വേഷണം തുടരുകയാണ്.