വഴക്കിനെത്തുടർന്ന് ഭാര്യയുമായി പിണങ്ങിപ്പോയയാൾ മകളെ പുഴയിലെറിഞ്ഞു. പുഴയിൽ കുളിച്ചുകൊണ്ടിരുന്ന യുവാക്കൾ ചേർന്ന് പതിനൊന്നുകാരിയായ കുട്ടിയെ ഉടനെ രക്ഷിച്ചു. എന്നാൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ കാണാതായി. തഞ്ചാവൂരിലെ കുംഭകോണത്താണ് സംഭവം. നിർമാണത്തൊഴിലാളിയായ ടി. പാണ്ടിയാണ് മകളെ പുഴയിലെറിഞ്ഞത്.
സ്ഥിരം മദ്യപനായ ഇയാൾ ഭാര്യ രേണുകയുമായി പതിവായി വഴക്കിട്ടിരുന്നു. കഴിഞ്ഞദിവസം രേണുകയുടെ സഹോദരൻ ഇതേച്ചൊല്ലി പാണ്ടിക്ക് താക്കീത് നൽകിയിരുന്നു. ഇതിന്റെ ദേഷ്യത്തിന് വീണ്ടും ഭാര്യയുമായി വഴക്കിട്ട പാണ്ടി, അഞ്ചുമക്കളിൽ മുതിർന്നവരായ പതിനൊന്നും ഏഴും വയസ്സായ പെൺമക്കളെയുമായി വീട്ടിൽ നിന്നിറങ്ങി.
തുടർന്ന് അരശലാർ പുഴയിലേക്ക് പതിനൊന്നുകാരിയെ എറിയുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പാണ്ടി മക്കളെ പുഴയിലെറിഞ്ഞെന്നു പറഞ്ഞു. ഭാര്യയും ബന്ധുക്കളും ഉടൻ പുഴക്കരയിലെത്തിയപ്പോൾ യുവാക്കൾ രക്ഷിച്ച മുതിർന്ന കുട്ടിയെ കണ്ടു.
എന്നാൽ ഇളയകുട്ടിയെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനിടെ രോഷാകുലരായ നാട്ടുകാരുടെ മർദനമേറ്റ പാണ്ടിയെ കുംഭകോണം സർക്കാരാശുപത്രിയിൽ പ്രവേശിപ്പിച്ചു.