മരണം സ്വാഭാവികമെന്ന് കരുതി സംസ്കാരം; കൊലപാതകി ഭർത്താവെന്ന് കണ്ടെത്തി പൊലിസ്

crime-web
SHARE

സ്വാഭാവിക മരണമെന്നു കരുതി സ്ത്രീയെ സംസ്കരിക്കാൻ തയാറെടുക്കുന്നതിനിടെ അതൊരു കൊലപാതകമാണെന്ന്  കണ്ടെത്തി പൊലീസ്. ഗാന്ധിനഗർ ഉദയാ കോളനി 103–ാം നമ്പർ വീട്ടിൽ സുരേഷിന്റെ ഭാര്യ പ്രേമലതയെ ഭർത്താവ് സുരേഷ് തന്നെയാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. സുരേഷിനെപൊലീസ് അറസ്റ്റ് ചെയ്തു.  ബന്ധുക്കൾ സംസ്കരിക്കാൻ ഒരുങ്ങിയ മൃതദേഹം, പൊലീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണു പരിശോധിച്ചതും പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയതും.

വീട്ടിൽ സുരേഷും ഭാര്യയും മകനും മകളും മകളുടെ ഭർത്താവുമാണു താമസിക്കുന്നത്. തിരുവോണ ദിവസം രാവിലെ മദ്യപിക്കുമ്പോൾ സുരേഷ് ഭാര്യയുമായി വഴക്കുണ്ടാക്കി. മാതാപിതാക്കളുടെ വഴക്കു പതിവായതിനാലും മദ്യലഹരിയിൽ ആയിരുന്നതിനാലും മക്കൾ അത്ര കാര്യമാക്കിയില്ല. എന്നാൽ, വഴക്കിനിടെ മർദനമേറ്റ പ്രേമലത വാരിയെല്ലു പൊട്ടി രക്തം വാർന്നു മരിക്കുകയായിരുന്നെന്ന് പൊലിസ് പറയുന്നു.

പിറ്റേന്നു രാവിലെ സാധാരണ മരണമെന്നു പറഞ്ഞു സുരേഷ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സംസ്കാരത്തിന് ഒരുങ്ങുകയും ചെയ്തു. അസ്വാഭാവികത തോന്നിയ അയൽവാസികൾ സംശയം പൊലീസിൽ അറിയിക്കുകയായിരുന്നു. കടവന്ത്ര പൊലീസ്  മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഇതോടെയാണ് കൊലപാതകമെന്നു വ്യക്തമായത്. ചോദ്യം ചെയ്യലിൽ സുരേഷ് കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ടൗൺ എസിപി കെ. ലാൽജിയുടെ നേതൃത്വത്തിൽ പാലാരിവട്ടം സിഐ രാജപ്പൻ, കടവന്ത്ര എസ്ഐ തോമസ് മോർഗൻ എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...