നെടുങ്കണ്ടം രാജ്കുമാര്‍ ഉരുട്ടിക്കൊലകേസിൽ ആവശ്യമെങ്കില്‍ ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് ജസ്റ്റീസ് നാരായണക്കുറിപ്പ്. കേസിൽ കൂടുതൽ വിവരശേഖരത്തിനായി ജുഡീഷ്യൽ കമ്മീഷന്‍ തൊടുപുഴയില്‍ സിറ്റിങ് സംഘടിപ്പിച്ചു.
രാജ്‌കുമാർ ഉരുട്ടിക്കൊലക്കേസിൽ ജുഡീഷ്യല്‍ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായായിരുന്നു സിറ്റിങ്. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാനാഗ്രിഹിക്കുന്നവര്‍ക്ക് സിറ്റിങില്‍
പങ്കെടുക്കാമെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു. രാജ്കുമാറിന്റെ ഭാര്യയും, മകനും, ഭാര്യയുടെ മാതാവും കമ്മീഷന് മൊഴി നല്‍കി. രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ച മുഴുവന്‍ സാഹചര്യങ്ങളെയും കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷന്‍ തീരുമാനം.
ഹരിത ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മഞ്ജുവിന്റെ മൊഴിയും കമ്മീഷന്‍ രേഖപ്പെടുത്തി. പട്ടിക തയ്യാറാക്കിയുള്ള സാക്ഷി വിസ്താരം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനും കമ്മീഷന്‍
ആലോചിക്കുന്നുണ്ട്. ഈ മാസം അവസാനം വീണ്ടും സിറ്റിങ് നടത്തുമെന്ന് ജസ്റ്റീസ് നാരായണക്കുറിപ്പ് അറിയിച്ചു.