മാനസിക പീഡനത്തെത്തുടര്‍ന്ന് ആലുവയിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യചെയ്ത സംഭവത്തിൽ എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ പുലര്‍ച്ചെയാണ് തട്ടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ, പി.സി.ബാബു ആത്മഹത്യചെയ്തത്. സംഭവത്തെത്തുടര്‍ന്ന് എസ്.െഎ ആര്‍.രാജേഷിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. എഎസ്‌ഐ പി.സി.ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു.
ജീവനൊടുക്കും മുന്‍പുള്ള അവസാന സന്ദേശത്തില്‍ എഎസ്‌ഐ, പി.സി.ബാബു സ്റ്റേഷന്‍ ചുമതലയുള്ള എസ്ഐയെ പേരെടുത്ത് പരാമര്‍ശിച്ചിരുന്നു. ഇതോടെയാണ് നാട്ടുകാരുെടയടക്കം രോഷം അണപൊട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ ആര്‍.രാജേഷിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയെങ്കിലും സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മരിച്ച ഉദ്യോഗസ്ഥന്റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയ റൂറല്‍ എസ്പിക്കെതിരെയും നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി.
കര്‍ശനനടപടി ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം.പിയും സ്ഥലത്തെത്തി. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഡിഐജിക്ക് ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുക.