തൃശൂർ കൊരട്ടി മാമ്പ്രയിൽ മുത്തശിയെ കൊന്നത് പുതപ്പ് മുഖത്തമർത്തി ശ്വാസംമുട്ടിച്ചാണെന്ന് അറസ്റ്റിലായ ചെറുമകൻ പ്രശാന്തിന്റെ മൊഴി. മുത്തശിയുടെ ആഭരണം പണയപ്പെടുത്തി 17,600 രൂപയാണ് പ്രശാന്തിന് ലഭിച്ചത്
ഒട്ടേറെ അടിപിടി കേസുകളിൽ പ്രതിയായിരുന്നു പ്രശാന്ത്. മദ്യത്തിനും കഞ്ചാവിനും അടിമ. കേസ് നടത്താനും മദ്യം വാങ്ങാനും പണം വേണം. പണം തരപ്പെടുത്താൻ കണ്ണുവച്ചത് അമ്മയുടെ അമ്മ സാവിത്രിയുടെ സ്വർണ മാല. അഞ്ചര ഗ്രാം സ്വർണ മാല. ഉറങ്ങുകയായിരുന്ന മുത്തശിയെ പുതപ്പ് മുഖത്തമർത്തി കൊന്നു. മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. മുത്തശിയുടെ ചെരിപ്പ് പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സ്വർണ മാല പണയപ്പെടുത്തി 17,600 രൂപ തരപ്പെടുത്തി. ചാലക്കുടിയിലെ ബാറിൽ മദ്യപിച്ചു. പിന്നെ, കർണാടകയിലേക്ക് മുങ്ങാനായിരുന്നു പദ്ധതി . ഇതിനിടെയാണ് പൊലീസ് പിടികൂടിയത്. 70കാരിയായ സാവിത്രി ഇന്നലെയാണ് കൊല്ലപ്പെട്ടത്. ചെറുമകൻ പ്രശാന്ത് ബസ് കണ്ടക്ടറായിരുന്നു.