കാഞ്ഞങ്ങാട്: അഗ്നിശമന സേനയെ വട്ടംകറക്കി പാതിരാത്രിയിൽ ഫോൺ കോൾ. വട്ടം ചുറ്റിച്ച യുവാവിനെതിരെ അഗ്നിശമന സേന പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് മീനാപ്പീസ് കടപ്പുറത്തു നിന്നു ബിനു എന്ന പേരിൽ അഗ്നിരക്ഷാ നിലയത്തിലേക്കു ഒരാൾ ഫോൺ വിളിച്ചത്.
ഗൾഫുകാരന്റെ പൂട്ടിയിട്ട വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചെന്നായിരുന്നു സന്ദേശം. വന്ന നമ്പറിലേക്ക് ഒന്നു കൂടി തിരിച്ചു വിളിച്ച് അപകടം ഉറപ്പാക്കിയ ശേഷം സേന സർവ സന്നാഹങ്ങളുമായി സ്ഥലത്തേക്ക് പുറപ്പെട്ടു.
പറഞ്ഞ സ്ഥലത്തെത്തിയിട്ടും യാതൊന്നും കണ്ടില്ല. തുടർന്നു സമീപ സ്ഥലങ്ങളിൽ അന്വേഷിച്ചു. ഒടുവിൽ സംശയം തോന്നി വീണ്ടും ഇതേ നമ്പറിലേക്കു വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പിന്നീട് അന്വേഷണം നിർത്തി സേന തിരിച്ചു വരികയായിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങൾ നൽകി അഗ്നിശമന സേനയെ വട്ടം ചുറ്റിക്കുന്നവർ സാമൂഹികവിരുദ്ധ പ്രവർത്തിയാണു ചെയ്യുന്നതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സമയം യഥാർഥ സഹായത്തിനു വേണ്ടി വിളിക്കുന്നവർക്കരികിലെത്താൻ സേനയ്ക്ക് കഴിയാതെ വരുമെന്നും അവർ പറഞ്ഞു.