വിദ്യാർഥിനിക്കൊപ്പം യുവാവ് കാറില്‍, രക്ഷപ്പെടുന്നതിനിടെ പൊലീസ് ജീപ്പിലിടിച്ചു

ashik-arrest
SHARE

മാന്നാർ:  പ്ലസ്ടു വിദ്യാർഥിനിക്കൊപ്പം കാറിൽ ഇരിക്കുമ്പോൾ, പൊലീസ് വരുന്നതു കണ്ട യുവാവ് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ കാർ പൊലീസ് ജീപ്പിലിടിച്ചു. നിർത്താതെ പോയ കാറിനെ പിന്തുടർന്നു പൊലീസ് യുവാവിനെ പിടികൂടി. തിങ്കൾ സന്ധ്യയോടെ ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംക്‌ഷനു സമീപമാണ് സംഭവം.

കരുനാഗപ്പള്ളി കുലശേഖരപുരം പുന്നകുളം കരിപ്പള്ളിത്തറയിൽ  ആഷിക്കിനെ(26) ആണ് മാന്നാർ പൊലീസ് സാഹസികമായി പിടികൂടിയത്. റോഡരികിൽ കാർ ഏറെ സമയം നിർത്തിയിട്ടിരിക്കുന്നതു കണ്ട നാട്ടുകാരാണ് മാന്നാർ സി.ഐ.ജോസ് മാത്യുവിനെ അറിയിച്ചത്. 

സ്ഥലത്തെത്തിയ പൊലീസ് സംഘം ജീപ്പ് കാറിനു മുന്നിൽ നിർത്തി. സിഐ ജീപ്പിന്റെ ഡോർ തുറക്കുമ്പോഴേക്ക് കാർ മുന്നോട്ടെടുത്തു ജീപ്പിന്റെ ഡോർ തകർത്തു. തുടർന്ന് യുവാവ് കാർ നിർത്താതെ ഓടിച്ചു പോയി. ഇതേ ജീപ്പിൽ തന്നെ പൊലീസ്  പിന്തുടർന്നു. ഇടവഴികളിലൂടെ വെട്ടിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ചെറുകോൽ ആശ്രമത്തിനു സമീപം കാറുമായി പിടികൂടുകയായിരുന്നു. 

ഇതിനിടെ പെൺകുട്ടി കാറിൽ നിന്ന്  ഇറങ്ങി ഓടിയെങ്കിലും പൊലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പൊലീസ് ജീപ്പ് നശിപ്പിച്ചതിനും  ആഷിക്കിനെതിരെ കേസെടുത്തു. ആഷിക്കിനെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.  

MORE IN Kuttapathram
SHOW MORE
Loading...
Loading...