വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കമ്പിളികണ്ടം സ്വദേശി നെല്ലികുന്നേല്‍ സാജനാണ് പിടിയിലായത്. പീഡന വിവരം കൗണ്‍സിലിംങ്ങിലൂടെ പുറത്തുവരികയും തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകുകയുമായിരുന്നു.
അടിമാലിയിലെ സ്വകാര്യ എയ്ഡഡ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് പിടിയിലായ സാജന്‍. ഇതേ സ്‌കൂളില്‍ പഠനം നടത്തിയിരുന്ന പെണ്‍കുട്ടിയെ പലപ്പോഴായി പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറെ നാളുകളായി സാജന്‍ അടിമാലിയിലെ സ്‌കൂളില്‍ അധ്യാപകനാണ്. ഇതിനിടയില്‍ സാജന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി. തുടര്‍ന്ന് വിദ്യാലയത്തില്‍ വച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പല തവണ പീഡനത്തിനിരയാക്കി.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ കൗണ്‍സലിംഗ് സംഘടിപ്പിക്കുകയും പെണ്‍കുട്ടി വിവരം പുറത്ത് പറയുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രതി വാടകക്ക് താമസിച്ചിരുന്ന അടിമാലിയിലെ വീട്ടിലെത്തിയാണ് ഇയാളെ പിടികൂടിയത്. ഇതേ സ്‌കൂളില്‍ മൂന്ന് വര്‍ഷം മുമ്പ് പഠനം നടത്തിയ പൂര്‍വ്വ വിദ്യാർഥിനിയെ സാജന്‍ ഒരു മാസം മുമ്പ് രജിസ്റ്റര്‍ വിവാഹം കഴിച്ചതായും വിവരമുണ്ട്. വിദ്യാലയത്തിലെ മറ്റ് കുട്ടികളോട് പ്രതിയിങ്ങനെ പെരുമാറിയിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.
സാജനെ കൂടുതല്‍ ചോദ്യം ചെയ്യുകയും മറ്റ് കുട്ടികള്‍ ആരെങ്കിലും പരാതിയുമായി എത്തുകയും ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു. അടിമാലി സബ് ഇന്‍സ്‌പെക്ടര്‍ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.