കൊല്ലം അഞ്ചലില്‍ ട്രാന്‍സ്ജെന്‍ഡറിനെ തട്ടിക്കൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. അഞ്ചംഗ സംഘം ക്രൂരമായി പീഡിപ്പിച്ചെന്നും ആഭരണങ്ങള്‍ മോഷ്ട്ടിച്ചെന്നും ചൂണ്ടിക്കാട്ടി ഉറുകുന്നു സ്വദേശിയായ ട്രാൻസ്ജെൻഡര്‍ പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.
കാറിലെത്തിയ അഞ്ചംഗ സംഘം കൊട്ടാരക്കര ബസ്റ്റാന്‍ഡിന് സമീപത്ത് നിന്നു തട്ടിക്കൊണ്ടു പോയെന്നാണ് ഉറുകുന്നുകാരിയായ ട്രാന്‍സ്ജെന്‍ഡറിന്റെ പരാതി. കാറില്‍വെച്ച് മര്‍ദിച്ച് അവശയാക്കിയ ശേഷം വര്‍ക്കലയിലെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു. ശേഷം കൊല്ലത്തു ഉപേക്ഷിക്കുകയായിരുന്നു.
ട്രാന്‍സ് യുവതിയുടെ പക്കലുണ്ടായിരുന്ന സ്വർണകമ്മലും, പണവും, തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകളും സംഘം മോഷ്ടിച്ചു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.