കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുമായി പൊലീസ്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യം അന്വേഷണസംഘം പുറത്തുവിട്ടു. കൃത്യം നടന്ന് രണ്ടര മാസം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമാണ്.
ഏപ്രില്‍ ഒന്നിനാണ് ട്രാന്‍സ്ജെന്‍ഡറായ കണ്ണൂര്‍ ആലക്കോട് സ്വദേശി ശാലുവിനെ കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവൂര്‍ റോഡിന് സമീപത്തുള്ള ആളൊഴിഞ്ഞ ഇടവഴിയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ സ്ഥിരീകരിച്ചെങ്കിലും പിന്നീട് അന്വേഷണം ഇഴയുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ആയതുമില്ല. അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. എന്നാല്‍ അന്വേഷണത്തിന് വേഗം പോരെന്നാണ് പരാതി.
കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളിലേയ്ക്കാണ് അന്വേഷണം സംഘത്തിന്‍റെ സംശയമുന നീളുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ തമിഴ്നാട്ടില്‍ നിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.