മൂന്ന് കോടി കബളിപ്പിച്ചു; പരാതി പിൻവലിക്കാൻ വീട്ടിലെത്തി ഭീഷണി; പിന്നിൽ പെറു സ്വദേശി

kozhikode-house-attack-1
SHARE

മൂന്ന് കോടിയിലധികം രൂപ കബളിപ്പിച്ചതിന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെറു സ്വദേശി ക്വട്ടേഷന്‍ സംഘത്തിനൊപ്പം വീട്ടിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. രണ്ട് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കാട്ടി കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഹസീന്‍ പറമ്പിലാണ് മുക്കം പൊലീസില്‍ പരാതി നല്‍കിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് അതിക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.  

പെറു സ്വദേശി ഡാനിപോള്‍ ക്യൂബസ് ആള്‍വരസും ഹസീനും ഖത്തറില്‍ ഇന്ധന വ്യാപാര മേഖലയില്‍ ഇടപാടുകാരായിരുന്നു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പല ഘട്ടങ്ങളിലായി പെറു സ്വദേശി മൂന്ന് കോടിയിലധികം രൂപ ഹസീനില്‍ നിന്ന് കൈക്കലാക്കി. പറഞ്ഞ സമയത്തൊന്നും പണം തിരികെ നല്‍കാത്തതിനാല്‍ ഹസീന്‍ ഖത്തര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

കാര്യങ്ങള്‍ പ്രതികൂലമായി വരുന്നുവെന്ന് മനസിലാക്കിയതോടെ ഡാനിപോള്‍ ക്യൂബസ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ഹസീന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ആരുമില്ലാത്ത തക്കം നോക്കി ഇയാളും അഞ്ചംഗ ക്വട്ടേഷന്‍ സംഘവും രണ്ട് കാറുകളിലായി കൊടിയത്തൂരിലെ വീട്ടിലെത്തുകയായിരുന്നു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ രണ്ട് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു തോക്ക് കാട്ടിയുള്ള ഭീഷണി. ഹസീന്റെ ഭാര്യയുടെ ബഹളം കേട്ട് ബന്ധുക്കള്‍ ഓടിയെത്തുന്നതിനിടെ സംഘം രക്ഷപ്പെടുകയായിരുന്നു.

സംഘത്തിലെ മറ്റുള്ളവര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. ഇവര്‍ രണ്ട് ദിവസമായി കൊടിയത്തൂരും പരിസരത്തും പ്രത്യക്ഷപ്പെട്ടിരുന്നതായി വിവരമുണ്ട്. ഹസീനും കുടുംബവും മുക്കം പൊലീസില്‍ പരാതി നല്‍കി. വിമാനത്താവളത്തിലുള്‍പ്പെടെ പെറു സ്വദേശിക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE