ടച്ചിങ്‌സ് വാങ്ങിവന്നപ്പോള്‍ മദ്യം കുടിച്ചുതീര്‍ത്തു, പിന്നെ അരുംകൊല; അറസ്റ്റ്

Asokan | Manikandan
SHARE

കൊല്ലം: മദ്യത്തെച്ചൊല്ലിയുള്ള തർക്കം യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചുവെന്ന വിവരം ഒരു മാസത്തിനു ശേഷം പുറത്ത്. യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ട സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതിനെ തുടർന്നു യുവാവിന്റെ സുഹൃത്ത് കൂടിയായ അയൽവാസി അറസ്റ്റിൽ.

പരവൂർ കലയ്ക്കോട് വരമ്പിത്തുവിള വീട്ടിൽ അശോകന്റെ (35) മരണമാണു കൊലപാതകമാണെന്നു തെളിഞ്ഞത്. അയൽവാസി വരമ്പിത്തുവിള മണികണ്ഠനെ (27) പരവൂർ പൊലീസ് അറസ്റ്റു ചെയ്തു. അശോകന്റെ മൃതദേഹം ഒരു മാസം മുൻപാണു പരവൂർ മേൽപ്പാലത്തിനു സമീപം റെയിൽവേ ട്രാക്കിൽ കണ്ടത്.

മരണത്തിൽ സംശയമുണ്ടെന്നു കാണിച്ച് അശോകന്റെ അമ്മ ഓമന പരാതി നൽകിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്. സംഭവത്തെക്കുറിച്ചു പരവൂർ പൊലീസ് പറയുന്നത്: കഴിഞ്ഞ ഏപ്രിൽ 17നാണു സംഭവം. അന്ന് അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും കൂടി മദ്യപിച്ചു. ഇടയ്ക്കു ‘ടച്ചിങ്സ്’ തീർന്നതിനാൽ അതു വാങ്ങാൻ മണികണ്ഠനും സുഹൃത്തും കൂടി പോയി. മടങ്ങിവന്നപ്പോൾ സ്ഥലത്ത് അശോകനെയും കണ്ടില്ല, ബാക്കി മദ്യവും കണ്ടില്ല.

സുഹൃത്ത് വീട്ടിലേക്കു മടങ്ങിയെങ്കിലും മണികണ്ഠൻ അശോകനെ പിന്തുടർന്നു പോയി. പരവൂർ മേൽപ്പാലത്തിനടുത്തുവച്ച് അശോകനെ കണ്ടപ്പോൾ ഇരുവരും തമ്മിൽ ഉന്തുംതള്ളുമായി. മണികണ്ഠൻ പിടിച്ചുതള്ളിയപ്പോൾ അശോകൻ അതുവഴി വന്ന ട്രെയിനടിയിൽപ്പെട്ടു തൽക്ഷണം മരിക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE