നവശാതശിശുക്കളെ അനധികൃതമായി വിൽപ്പന നടത്തിയ നഴ്സ് അറസ്റ്റിൽ. ചെന്നൈയിലെ നാമക്കൽ ജില്ലയിലെ രാശിപുരത്ത് കഴിഞ്ഞ 30 വർഷമായി കുട്ടികളെ വാങ്ങുകയും ചെയ്തിരുന്ന അമുദ(48) ആണ് പിടിയിലായത്. ഇടപാടുകാരുമായി ഇവർ നടത്തിയ സംഭാഷണം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിന്റെ സാഹചര്യത്തിലാണ് അറസ്റ്റ്.
മൂന്ന് കുട്ടികളെ വിറ്റതായി അമുദ പൊലീസിനോട് സമ്മതിച്ചു. ലക്ഷക്കണക്കിന് രൂപ വാങ്ങി വർഷങ്ങളായി ഈ ബിസിനസ് നടത്തുന്നയാളാണ് താനെന്നും ഇതുവരെ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ഓഡിയോയിൽ അമുദ പറയുന്നുണ്ട്. കുട്ടികളുടെ ലിംഗം, നിറം, തൂക്കം എന്നിവയനുസരിച്ചാണ് വില നിർണയിക്കുന്നത്. കോർപ്പറേഷനിൽ നിന്ന് ജനന സർട്ടിഫിക്കറ്റ് ശരിയാക്കി നൽകുന്നതിന് 75000 രൂപ വേറെ നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
സംഭാഷണത്തില്‍ നിന്ന്
കുട്ടിയുടെ നിറം, ലിംഗം എന്നിവയനുസരിച്ച് എങ്ങനെയാണ് വില നിര്‍ണയിക്കുന്നത് എന്ന് അമുദ വ്യക്തമായി ഓഡിയോയില്‍ പറയുന്നുണ്ട്. ''പെണ്‍കുട്ടിയെ വേണമെങ്കില്‍ 2.70 ലക്ഷം വേണം. മൂന്ന് കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ടെങ്കില്‍ മൂന്ന് ലക്ഷം വരെയാകാം.''
ആണ്‍കുട്ടിയെങ്കില്‍? ''കറുത്ത ആണ്‍കുട്ടിയാണെങ്കില്‍ 3 ലക്ഷം മുതല്‍ 3.70 വരെ വില വരും. അമുല്‍ ബേബിയെപ്പോലെ വെളുത്ത നിറമാണെങ്കില്‍ 4.25 വരെയാകും വില. ''
ഓഡിയോയില്‍ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് യുവതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.