ഉത്തര്‍പ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ ഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണെന്ന് ഭാര്യ. രോഹിത് ശേഖറിനെ ഭാര്യ അപൂർവ ശുക്ല തിവാരിയാണ് കൊലപ്പെടുത്തിയത്. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദില്ലി പോലീസ് കണ്ടെത്തിയത്.
ഇരുവരും തമ്മിൽ കലഹമുണ്ടാക്കുക പതിവായിരുന്നു. രോഹിത് ബന്ധുവായ മറ്റൊരു യുവതിയുമായി മദ്യം കഴിച്ചതിനെച്ചൊല്ലിയായിരുന്നു അന്ന് പ്രശ്നം. ഉത്തരാഖണ്ഡിൽ വോട്ട് ചെയ്യാൻപോയ രോഹിത് ഡൽഹിയിലേക്കുള്ള മടക്കയാത്രയിൽ ബന്ധുവിന്റെ ഭാര്യയുമായി മദ്യം കഴിച്ചിരുന്നു. ഈ സമയം അപൂർവ ഭർത്താവിനെ വിഡിയോ കോൾ ചെയ്യുകയും ബന്ധുവായ സ്ത്രീക്കൊപ്പം മദ്യം കഴിക്കുന്നത് കാണുകയും ചെയ്തു. ഇതിനു ശേഷം രോഹിത് രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മദ്യം കഴിച്ചതിനെച്ചൊല്ലി വഴക്കുണ്ടായി.
മദ്യ ലഹരിയിലായിരുന്ന രോഹിത് രൂക്ഷമായ വാക്കുതർക്കത്തിനു ശേഷം താഴത്തെ നിലയിലെ തന്റെ കിടപ്പുമുറിയിലേക്കുപോയി. ഇവിടെവച്ച് ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായി. കിടക്കയിലേക്കു വീണ രോഹിതിനെ അപൂർവ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നതിനാൽ രോഹിതിന് പ്രതിരോധിക്കാൻ സാധിച്ചില്ല- ഡൽഹി അഡീഷണൽ പോലീസ് കമ്മീഷണർ രാജീവ് രഞ്ജൻ സംഭവത്തെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ ഏപ്രിൽ 16നാണ് കൊലപാതകം നടന്നത്. ഹൃദയാഘാതം മൂലം മരണം സംഭവിച്ചു എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കൊലപാതകമാണ് എന്ന് തെളിഞ്ഞത്. സ്വത്തു തർക്കമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു വാർത്തകൾ. കൃത്യമായ തെളിവുകളുടെയും ഫോറൻസിക് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് അപൂർവയെ അറസ്റ്റ് ചെയ്തത്. അപൂർവ കൊലക്കുറ്റം സമ്മതിക്കുകയും ചെയ്തു. ദാമ്പത്യജീവിതം സന്തോഷകരമല്ലായിരുന്നെന്നും സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നപ്പോഴാണ് ഈ കൃത്യം ചെയ്തതെന്നുമാണഅ അപൂർവ പൊലീസിനോട് പറഞ്ഞത്.
ഇതിനിടെ രോഹിത് ശേഖർ തിവാരിയുടെ ഭാര്യ അൂർവ ശുക്ല തിവാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ. രോഹിത്തിന്റെ മാതാവ് ഉജ്വലയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. 2017ലാണ് രോഹിത്തും അപൂർവയും തമ്മിൽ കാണുന്നത്. ഒരു മാട്രിമോണിയൽ വെബ്സൈറ്റിൽ കണ്ടിഷ്ടപ്പെട്ടാണ് ഇവർ അടുത്തത്. ഒരു വർഷത്തോളം അടുത്തിടപഴകിയ ഇവർ ഇടക്കാലത്ത് അകന്നിരുന്നു. വീണ്ടും അടുപ്പത്തിലായ ഇവർ 2018 ഏപ്രിലിലാണ് വിവാഹിതരായത്. വിവാഹശേഷവും ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്നും വിവാഹമോചനത്തിനു തയാറെടുത്തിരുന്നെന്നും രോഹിത്തിന്റെ മാതാവ് ഉജ്വല മൊഴി നൽകിയിട്ടുണ്ട്.
ഒരു വീട്ടിൽ തന്നെ പിരിഞ്ഞായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഇടയ്ക്കിടയ്ക്ക് തർക്കം പതിവായിരുന്നു. വിവാഹത്തിനു മുൻപ് അപൂർവയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. അവരുടെ കുടുംബത്തിന് പണത്തോട് ആർത്തിയായിരുന്നുവെന്നും എപ്പോഴും തങ്ങളുടെ സ്വത്തിലായിരുന്നു കണ്ണ്. ഡിഫൻസ് കോളനിയിലെ സ്ഥലം ശേഖറിൽനിന്നും സിദ്ധാർഥിൽനിന്നും തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. സുപ്രീംകോടതിക്കു സമീപമുള്ള വീട്ടിലാണ് അപൂര്‍വ പ്രാക്ടീസിന് പോയിരുന്നതെന്നും ഉജ്വല പറയുന്നു.
രോഹിതിനെ കഴിഞ്ഞ 16നു വൈകിട്ടു 4 മണിയോടെയാണു ഡിഫൻസ് കോളനിയിലെ വീട്ടിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. മൂക്കിൽ നിന്നു രക്തം ഒഴുകിയ നിലയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. അന്നു പുലർച്ചെ ഒരു മണിയോടെയാണു കൊലപാതകം നടന്നതെന്നാണു പൊലീസ് പറയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്്മോർട്ടത്തിൽ കൊലപാതകമാണെന്നു തെളിഞ്ഞു. തുടർന്നാണു ഭാര്യയെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്തത്.
ആറ് വർഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് എൻ.ഡി. തിവാരിയുടെ മകനാണു താനെന്നു രോഹിത് തിവാരി ഡിഎൻഎ പരിശോധനയിലൂടെ സ്ഥാപിച്ചെടുത്തത്. തുടർന്ന് 2015 ൽ ഉജ്വലയെ വിവാഹം കഴിച്ച എൻ.ഡി. തിവാരി കഴിഞ്ഞ വർഷമാണു മരിച്ചത്