കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡറുടെ മരണം വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ കൊലപാതകമെന്ന് പൊലീസ്. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ട്.
പ്രതികളും ഷാലുവുമായി ഷൊര്‍ണൂരില്‍വച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഞായറാഴ്ച ഷൊര്‍ണൂരെത്തിയ ഷാലു ജീവനുഭീഷണിയുണ്ടെന്ന് കോഴിക്കോട്ടെ ട്രാന്‍സ്‍ജന്‍ഡര്‍ കൂട്ടായ്മയായ പുനര്‍ജനിയുെട പ്രതിനിധികളെ വിളിച്ചറിയിച്ചിരുന്നു. തന്നെ സംരക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാമെന്ന് പുനര്‍ജനി സംഘടനയുടെ പ്രതിനിധികള്‍ ഷാലുവിനെ അറിയിച്ചു.
കൊല്ലപ്പെടുന്നതിന് തലേദിവസം ഉച്ചയ്ക്കുശേഷമാണ് ഷാലു കോഴിക്കോട്ടെത്തിയത്. പിറ്റെദിവസം പുലര്‍ച്ചയാണ് മൃതദേഹം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു പിന്‍വശത്തുള്ള ഇടറോഡില്‍ കണ്ടത്. ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ഷാലുവിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച മൊഴിയും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മൃതദേഹം കിടന്ന ഇടത്തിൽ നിന്ന് 5 മീറ്റർ അകലെയുള്ള സ്ഥലത്തു കൂടി ഷാലുവും ഒരു യുവാവും രാത്രി 11.30നു നടന്നു പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. അന്വേഷണം പുരോഗമിക്കുകയാണ്. പുതിയറ സാമുഹ്യ നീതി വകുപ്പ് ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ച ഷാലുവിന്റെ മൃതദേഹം വെസ്റ്റ് ഹില്ലിലെ ശ്മശാനത്തില്‍ സംസ്കരിച്ചു