അനിയനെ തല്ലിയതിന് പ്രതികാരം; ഏട്ടന്മാരുടെ പ്രതികാരക്കൊല; കുട്ടിന് ലഹരി

ananthu-murder-case-1
SHARE

കരമന സ്വദേശി അനന്തു ഗിരീഷിനെ  ക്രൂരമായി മർദിക്കാൻ നേതൃത്വം നൽകിയത് സഹോദരങ്ങൾ. വിഷ്ണുരാജ്, വിനീഷ്‌രാജ്, വിജയരാജ് എന്ന കു‍ഞ്ഞുവാവ എന്നീ സഹോദരങ്ങളാണു കൊലയാളി സംഘത്തിൽ ഉൾപ്പെട്ടത്. 18 വയസ്സുള്ള കുഞ്ഞുവാവയാണ്  ഇളയ സഹോദരൻ. കൊഞ്ചിറവിള ക്ഷേത്രത്തിൽ അനന്തുവും സുഹൃത്തുക്കളും കൊലയാളി സംഘവുമായി തർക്കമുണ്ടായിരുന്നു.

ഇതാണു കൊലപാതകത്തിലേക്കു നയിച്ചത്. തർക്കം കയ്യാങ്കളിയായപ്പോൾ അനന്തു കു‍ഞ്ഞുവാവയെ തല്ലിയിരുന്നു. ഇതാണു സഹോദരങ്ങൾക്കു അനന്തുവിനോടു കടുത്ത വൈരാഗ്യമുണ്ടാകാൻ കാരണം. മൂത്ത സഹോദരൻ വിഷ്ണുരാജാണ് അനന്തുവിന്റെ കയ്യിലെയും കാലിലെയും ഞരമ്പുകൾ മുറിച്ചത്. മൂവരും ലഹരിക്കടിമകളായിരുന്നു.

പിന്നീട് കരിക്കു കൊണ്ട് അനന്തുവിന്റെ തലയ്ക്കടിക്കുകയും മുഖത്തും ശരീരത്തും മർദിക്കുകയും ചെയ്തു. അനന്തു മരിച്ചെന്നുറപ്പാക്കിയ ശേഷം മൂന്നു സഹോദരങ്ങളും മറ്റു മൂന്നു പേരും ചേർന്നു തിരുവല്ലത്തെ ജഡ്ജിക്കുന്നിലേക്കു പോയി.  പൊലീസ് പിന്തുടരുന്നുണ്ടെന്ന് തോന്നിയതോടെ പൂവാറിലെ ഒളിസങ്കേതത്തിലേക്കു മാറി. ഇവിടെ നിന്നാണു പൊലീസ് ഇവരെ പിടികൂടിയത്.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത സുമേഷ് എന്നൊരാളെക്കൂടി പിടികൂടാനുണ്ട്. കൂടാതെ അരശുമൂട് സ്വദേശിയായ രാജ എന്നൊരാളെക്കൂടി പിടികൂടാനുണ്ട്. ഇയാളാണു തട്ടിക്കൊണ്ടു പോകാൻ അക്രമിസംഘത്തിനു അനന്തുവിനെ കാട്ടിക്കൊടുത്തത്. അരശുമൂട്ടിലെ ബേക്കറിയിൽ നിന്നാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയത്. പിടികൂടാനുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

MORE IN Kuttapathram
SHOW MORE