വയനാട് തിരുനെല്ലിയിൽ ഇന്നോവ കാറിലെത്തി സ്വർണ്ണവ്യാപാരികളുടെ പണവും ഫോണും കവർന്ന കേസിൽ മൂന്ന് പേർ കൂടി പിടിയിൽ . ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി . 20 ലക്ഷം രൂപ നഷ്ട്ടപ്പെട്ടെന്നായിരുന്നു യാത്രക്കാരായ സ്വര്‍ണവ്യാപാരികളുടെ പരാതി . എന്നാൽ രണ്ടരകോടിയോളം രൂപയെങ്കിലും കവർന്നെന്നാണ് സൂചന .
കഴിഞ്ഞ വർഷം നവംബര്‍ മാസം തിരുനെല്ലി സ്‌റ്റേഷന്‍ പരിധിയിലെ താഴെ 54 ല്‍ വെച്ചു സ്വര്‍ണ്ണ വ്യപാരികളുടെ സ്വിഫ്റ്റ് കാര്‍ അക്രമിച്ചു പണവും ഫോണുകളും കവർന്നത് . തൃശൂര്‍ സ്വദേശികളായ വരന്തരപ്പള്ളി അജീഷ്, കാളത്തോട് കൃഷ്ണപുരം നിഷാദ്, ഇടുക്കി രാജക്കാട് ജെയ്സണ്‍ ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. നവംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളും, വടകരയില്‍ താമസിച്ചുവരുന്നതുമായ രണ്ട് പേരാണ് കവർച്ചക്ക് ഇരയായത് .
25 ലക്ഷം രൂപയുമായി കാറില്‍ വരികയായിരുന്ന തങ്ങളെ കാട്ടിക്കുളം താഴെ 54ല്‍ വെച്ച് വേറെ കാറുകളിലായെത്തിയ കവര്‍ച്ച സംഘം തടഞ്ഞുനിര്‍ത്തിയതായും 20 ലക്ഷം രൂപ തട്ടിയെടുത്തു കടന്നു കളഞ്ഞെന്നായിരുന്നു പരാതി .എന്നാല്‍ പിടികൂടിയെ പ്രതികളെ ചോദ്യം ചെയ്തതില്‍ രണ്ടരക്കോടിയോളം രൂപയാണ് കാറിലുണ്ടായിരുന്നതെന്നും, ഈ തുകയും മൊബൈല്‍ ഫോണുകളുമാണ് ആസൂത്രിതമായി പ്രതികള്‍ കവര്‍ന്നതെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. അന്തര്‍ സംസ്ഥാന ക്വട്ടേഷന്‍ സംഘത്തിലെ മുപ്പതോളം പേര്‍ ഗൂഢാലോചനയില്‍ പങ്കാളികളായതായി പോലീസിന് സൂചനയുണ്ട്.