തിരൂരങ്ങാടി: വീട്ടിൽ നിന്ന് പണവും എടിഎം കാർഡും ഉൾപ്പെടെ കവർന്നയാൾ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചത് മോഷ്ടിച്ച വീട്ടിലെ പർദ ധരിച്ച്. താഴെചേളാരിയിലെ വെള്ളോടത്തിൽ കരുണയിൽ ബാവയുടെ വീട്ടിൽ മോഷണം നടത്തിയയാളാണ് കോട്ടയ്ക്കൽ എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിച്ചത്. കഴിഞ്ഞ ഏഴിനാണ് വീട്ടിൽ മോഷണം നടന്നത്. വീട്ടിൽ ആളില്ലായിരുന്നു. 15000 രൂപ, ബാവയുടെയും ഭാര്യ ഉമ്മുഹബീബയുടെയും എടിഎം കാർഡുകൾ, മൊബൈൽ ഫോൺ, പർദ, ടീഷർട്ട് എന്നിവ നഷ്ടപ്പെട്ടു
എടിഎം കാർഡ് ബ്ലോക്ക് ചെയ്യാനായി ഉമ്മുഹബീബ കേരള ബാങ്കിലെത്തിയപ്പോഴാണ് എടിഎമ്മിൽ നിന്നും 25000 രൂപ പിൻവലിച്ചതായി അറിഞ്ഞത്. പരിശോധനയിൽ കോട്ടയ്ക്കലിലുള്ള എടിഎം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചത് എന്ന് മനസ്സിലായി. ഇവിടത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് വീട്ടിൽ നിന്നു മോഷ്ടിച്ച പർദയും മഫ്തയും ധരിച്ച് മുഖംമറച്ച് പണം കവരുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. എടിഎം പിൻനമ്പർ മോഷ്ടിച്ച ഫോണിൽ നിന്നോ വസ്ത്രങ്ങൾക്കുള്ളിൽ സൂക്ഷിച്ച പേപ്പറിൽ നിന്നോ ലഭിച്ചതാകുമെന്നാണ് കരുതുന്നത്