പാലക്കാട്ട് നാലുവയസുകാരിയെ തട്ടിക്കൊണ്ടുവന്നു മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ യാചകസംഘത്തിലെ മൂന്നു പേര്‍ക്കായി അന്വേഷണം ശക്തമാക്കി. കൊല്ലപ്പെട്ട കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാല്‍ തമിഴ്നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം. യാചകസംഘത്തിലെ രണ്ടു പേര്‍ ഇന്നലെ അറസ്റ്റിലായിരുന്നു.
തമിഴ്നാട് തിരുവള്ളുവർ പടിയനല്ലൂർ സ്വദേശി സുരേഷ്, തഞ്ചാവൂർ മല്ലി പട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവരുടെ മൊഴിപ്രകാരം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നാണ് പെണ്‍കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് വിവരം. യാചകസംഘത്തിലെ ഒരു പുരുഷനും രണ്ടു സ്്്ത്രീകളുമാണ് ഇനി പിടിയിലാകാനുളളത്. ഇവരെ കണ്ടെത്തിയാല്‍ മാത്രമേ കൊല്ലപ്പെട്ട നാലുവയസുകാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കു. കാണാതായ കുട്ടികളെക്കുറിച്ച് തമിഴ്നാട് പൊലീസില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണ്. ജനുവരി ആദ്യവാരം തമിഴ്നാട്ടില്‍ നിന്ന് പാലക്കാട്ടെത്തിയ യാചക സംഘം ജനുവരി പന്ത്രണ്ടിന് രാത്രിയാണ് ഇവരോടൊപ്പമുണ്ടായിരുന്ന കുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുളള സ്ഥലത്തുവച്ച് അറസ്റ്റിലായ സുരേഷും സുഹൃത്തും ചേര്‍ന്നാണ് ക്രൂരകൃത്യം ചെയ്തത്. പിന്നീട് മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച് അഞ്ചംഗ യാചക സംഘം കേരളം വിട്ടു. റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ യാചക സംഘത്തെക്കുറിച്ച് ഒലവക്കോട് ആര്‍പിഎഫ് സ്റ്റേഷനിലെ ഹെഡ്്കോണ്‍കോണ്‍സ്റ്റബിള്‍ കെകെ സൂരജ് നല്‍കിയ വിവരമാണ് ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവായത്.