കണ്ണൂര്‍ കൊട്ടിയൂരിലെ വൈദികന്‍ പ്രതിയായ പീഡനക്കേസ് തേച്ചുമായ്ച്ചുകളയാന്‍ വലിയ ശ്രമങ്ങള്‍ വയനാട് ജില്ലയില്‍ നടന്നെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ രഹസ്യമായി വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്കായിരുന്നു ആദ്യം മാറ്റിയത്. ഇതു മറച്ചുവെക്കാന്‍ ശ്രമിച്ചതിനാണ് വയനാട് ശിശുക്ഷേമസമിതി അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകത്തെയും അംഗം ബെറ്റി ജോസിനെയും പ്രതിചേര്‍ത്തത്. ജില്ലാ ശിശുക്ഷേമസമിതി സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു.
കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ വൈത്തിരിയിലെ ഹോളി ഇന്‍ഫെന്റ് മേരി ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് രഹസ്യമായി മാറ്റുകയായിരുന്നു.
ദത്തെടുക്കല്‍ കേന്ദ്രത്തില്‍ കുഞ്ഞുങ്ങളെത്തുന്ന പക്ഷം സര്‍ക്കാര്‍ ഒാഫീസില്‍ അറിയിക്കണമെന്നത് ഇവിടെ പാലിക്കപ്പെട്ടില്ല.സംഭവം മറച്ചുവെക്കാനായിരുന്നു ശ്രമങ്ങള്‍. കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളില്‍ ശിശുക്ഷേമസമിതി അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം ,അംഗം സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ വീഴ്ച വരുത്തിയെന്നും പൊലീസ് കണ്ടെത്തി. മാനന്തവാടി രൂപയുടെ വക്താവ് കൂടിയായിരുന്നു ഫാദര്‍ തോമസ് ജോസഫ് തേരകം.കുട്ടിയെ ലഭിച്ചപ്പോള്‍ത്തന്നെ അഡ്മിഷന്‍ രേഖപ്പെടുത്തിയെന്നും ശിശുക്ഷേമ സമിതിയെ അറിയിച്ചെന്നും ദത്തെടുക്കല്‍ കേന്ദ്രം അധികൃതര്‍ പിന്നീട് പറഞ്ഞിരുന്നു.ശിശുക്ഷേമ സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ജുഡീഷ്യല്‍ പദവി ഉണ്ടായിരുന്നതിനാല്‍ തേരകത്തിനെതിരെ കേസെടുക്കുന്നതിന് സാങ്കേതിക തടസമുണ്ടായി. തുടര്‍ന്ന് ഇരുവരെയും പുറത്താക്കിയ സര്‍ക്കാര്‍ സമിതി പിരിച്ചുവിട്ട് ചുമതല കോഴിക്കോട് കേന്ദ്രത്തിന് കൈമാറി.ഹോളി ഇന്‍ഫെന്റ് മേരി ദത്തെടുക്കല്‍ കേന്ദ്രം സൂപ്രണ്ട് സിസ്്റ്റര്‍ ഒഫീലിയ എട്ടാം പ്രതിയും ഫാദര്‍ തോമസ് ജോസഫ് തേരകം ഒമ്പതാം പ്രതിയും സിസ്റ്റര്‍ ബെറ്റി ജോസ് പത്താം പ്രതിയുമാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.മൂന്നു പേരും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി.
വയനാടുമായുള്ള ബന്ധവും മുഖ്യപ്രതിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരി കേസിനെ സ്വാധീനിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു.