കൊലപ്പെടുത്തി കല്ലില്‍ കെട്ടി താഴ്ത്തി; പെരിയാറിൽ അജ്ഞാത മൃതദേഹം

aluva-death
SHARE

കൊലപ്പെടുത്തിയശേഷം കല്ലില്‍ കെട്ടി താഴ്ത്തിയ നിലയിൽ ആലുവ പെരിയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആലുവ മംഗലപ്പുഴ സെമിനാരിക്കു സമീപമാണ് സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒന്നിലേറെ ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.

മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവൻ സെമിനാരിയോട് ചേർന്ന് പെരിയാറില്‍ കുളിക്കാനിറങ്ങിയ വൈദികരാണ് വൈകിട്ട് മൃതദേഹം കണ്ടത്. പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വെള്ളത്തില്‍ താഴ്ന്നുകിടക്കാനായി മൃതദേഹത്തില്‍ കല്ലും കെട്ടിയിരുന്നു. വെള്ളത്തില്‍ താഴ്ത്തി ഒരുദിവസം കഴിഞ്ഞതോടെ മൃതദേഹം താനേ പൊങ്ങിവരികയായിരുന്നുവെന്നാണ് നിഗമനം. കാലിന്റെ ഭാഗം മാത്രമാണ് പുറത്തുകാണാന്‍ കഴിഞ്ഞത്. രാത്രിയായതിനാൽ മൃതദേഹം കരയ്ക്കടുപ്പിച്ച് കെട്ടഴിക്കാനായിട്ടില്ല. സ്ത്രീയുടെ ശരീരമാണെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് എറണാകുളം റൂറൽ എസ്.പി രാഹുല്‍ ആര്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.

മൃതദേഹം ഒഴുകി വന്ന് ഈ ഭാഗത്ത് തടഞ്ഞതാണെന്നാണ് കരുതുന്നത്. രാവിലെ മൃതദേഹം കരയ്ക്കടുപ്പിച്ച ശേഷം പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.

MORE IN Kuttapathram
SHOW MORE