മുന്‍സീറ്റില്‍ യുവാവിനെ കെട്ടിയിട്ട് തോക്ക് ചൂണ്ടി; യുവാവിനെ തട്ടിക്കൊണ്ടു വന്ന സംഘം കുടുങ്ങി

chalakudy-kidnap
SHARE

കൊച്ചിയില്‍ നിന്ന് തൃശൂരിലേക്ക് യുവാവിനെ തട്ടിക്കൊണ്ടുവരുന്നതിനിടെ ചാലക്കുടി പൊലീസ് നാടകീയമായി പിടികൂടി. കാറിന്‍റെ മുന്‍സീറ്റില്‍ യുവാവിനെ കെട്ടിയിട്ട് തോക്ക് ചൂണ്ടിയതു കണ്ട ലോറി ഡ്രൈവര്‍ പൊലീസിനെ വിവരമറിയിച്ചതാണ് വഴിത്തിരിവായത്. കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരനായ കോഴിക്കോട് സ്വദേശി മനു അലക്സിനെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയത്. സുഹൃത്തുക്കളായ മലപ്പുറം നിലമ്പൂര്‍ സ്വദേശി റിന്‍ഷാദും കണ്ണൂര്‍ സ്വദേശി കെവിനുമായിരുന്നു തട്ടിക്കൊണ്ടുവന്നവര്‍. 

ടെലിഫിലിം നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിനു പിന്നില്ലെന്ന് സംശയിക്കുന്നു. കാറിന്റെ മുന്‍സീറ്റില്‍ യുവാവിനെ കെട്ടിയിട്ടതായും പിന്നിലിരിക്കുന്നയാള്‍ തോക്ക് ചൂണ്ടിയിട്ടുണ്ടെന്നും ദേശീയപാതയിലൂടെ കടന്നുപോയ ഒരു ലോറി ഡ്രൈവര്‍ പൊലീസിനെ അറിയിച്ചു. വണ്ടിയുടെ നമ്പറും കൈമാറി. പുലര്‍ച്ചെ നാലു മണിയോടെ ചാലക്കുടി പോട്ട ദേശീയപാതയില്‍ പൊലീസ് ഇവരെ നാടകീയമായി പിടികൂടി. ബ്യൂട്ടിപാര്‍ലര്‍ ഉടമകള്‍ കൂടിയാണ് റിന്‍ഷാദും കെവിനും. ഇവരുടെ ജീവനക്കാരനാണ് മനുവെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുവന്നതിന് പിന്നിലുള്ള യഥാര്‍ഥ കാരണം പരാതിക്കാരനും പ്രതികളും വെളിപ്പെടുത്തിയിട്ടില്ല. പ്രതികളുടെ പക്കല്‍ നിന്ന് തോക്ക് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയെങ്കിലും പ്രതികള്‍ക്കു ജാമ്യം ലഭിച്ചു. 

MORE IN Kuttapathram
SHOW MORE