കക്കൂസ് മാലിന്യം പൊതു സ്ഥലങ്ങളില്‍ തള്ളുന്ന സംഘം പൊലീസ് പിടിയില്‍. പെരുമ്പാവൂർ എം.സി റോഡിൽ മാലിന്യം തള്ളിയതിനു ശേഷം തിരികെ വരുമ്പോഴാണ് വാഹനം ഉൾപ്പടെ മൂന്നുപേരെ മുവാറ്റുപുഴ പൊലീസ് കസ്റ്റടിയിലെടുത്തത്.
തൃക്കളത്തൂർ സംഗമം പടിയിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന കാനയിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നതിനിടെയാണ് മൂന്നുപേരെ പൊലീസ് പിടികൂടിയത്. കാനയില്‍ തളളുന്ന മാലിന്യം സമീപത്തെ കുടിവെളളസ്രോതസ്സുകളിലേക്കെത്തി രോഗങ്ങള്‍ പടരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പ്രദേശത്ത് സ്ഥിരമായി മാലിന്യം തളളുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനമുള്‍പ്പടെ ഇവരെ പിടികൂടാനായത്.
കൈപ്പമംഗലം സ്വദേശി നിസാർ, മയ്യനാട് സ്വദേശി സുരേഷ് ,തിരുവാണിയൂർ സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. മുവാറ്റുപുഴ മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് തുടർച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തിപ്പെടുത്താനാണ് പൊലീസ് തീരുമാനം.