പാറശാലയില്‍ പട്ടാപ്പകൽ വീട് ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്ക് സംരക്ഷണം ഒരുക്കി പൊലീസ്. ഇന്നലെ വീടു അടിച്ചു തകര്‍ത്ത് വീട്ടുകാരെ ക്രൂരമായ മര്‍ദിച്ച സംഭവത്തില്‍ കേസ് എടുക്കാന്‍ പോലും പൊലീസ് തയാറാവുന്നില്ലെന്നാണ് ആരോപണം.
പാറശാല ഇഞ്ചിവിളയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പത്തോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരാണ് കീഴെത്തട്ട് പുത്തൻ വീട്ടിൽ രവീന്ദ്രൻ ദാസിന്റെ വീട്ടില്‍ ആക്രമണം നടത്തിയത് ഭാര്യ രാജേശ്വരിയും മക്കളായ വിജയകുമാറും പ്രിയയും ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോളായിരുന്നു അക്രമം . വിജയകുമാറിനെ മര്‍ദിച്ച സംഘം തടയാന്‍ ശ്രമിച്ച രവീന്ദ്രദാസിനെയും രാജേശ്വരിയേയും മര്‍ദിച്ചു . സഹായത്തിനായി പ്രിയ പാറശാല പൊലീസിനെ വിളിച്ചെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും സ്ഥലത്ത് എത്തിയില്ലെന്നാണ് ആരോപണം. പ്രതികളെപ്പറ്റി വ്യക്തമായ വിവരം കൊടുത്തിട്ടും പൊലീസ് കേസ് എടുക്കാനോ പ്രതികളെ പിടിക്കാനോ തയാറായിട്ടില്ല.
പ്രിയയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷപ്പെടുകയായിരുന്നു.ആക്രമണം വീട് ഭാഗികമായി തകര്‍ത്തു. വിജയകുമാറിന്റെ എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട് .മര്‍ദനത്തിനിരയായ മൂന്ന് പേരും ആശുപത്രിയില്‍ ചികില്‍സ തേടി.