കോട്ടയം അയര്‍ക്കുന്നത്തെ പതിനഞ്ചുകാരിയുടെ കൊലപാതകം പീഡനത്തിനിടെ. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റമോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. പീഡനത്തിനിടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും മുറിവുകളും ശരീരഭാഗങ്ങളില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
പീഡനം നടന്നെന്ന് വ്യക്തമായതോടെ അറസ്റ്റിലായ അജേഷിനെതിരെ പോക്‌സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച്ചയാണ് അയര്‍ക്കുന്നം സ്വദേശിയായ പതിനഞ്ചുകാരിയെ അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പം ഉണ്ടായിരുന്ന പ്രതി അജേഷ് വലയിലായത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.