ചിന്നക്കനാൽ ഇരട്ടക്കൊലപാതക്കേസിലെ മുഖ്യ പ്രതിയെന്നു കരുതുന്ന ബോബിൻ പിടിയിൽ. മധുരയിൽ നിന്നാണ് ബോബിൻ പിടിയിലായത്. മൂന്ന് സംഘങ്ങളായി നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കു അതിവേഗം പൊലീസിനെ എത്തിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു റിസോർട് ഉടമ ജേക്കബ് വര്ഗീസിനെയും, ജോലിക്കാരൻ മുത്തയ്യയെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതക വിവരം പുറത്തറിഞ്ഞു അഞ്ചാം ദിവസമാണ് പ്രതി പൊലീസ് പിടിയിലകുന്നത്.
തമിഴ്‌നാട് മധുരയിൽ നിന്ന് എസ് ഐ അനൂപ്മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മൊബൈൽ ടവർ ലൊക്കേഷനുകളിൽ നിന്നുള്ള സൂചനയും. ബോബിനെ കൊലപാതകത്തിന് ശേഷം സഹായിച്ചത്തിനു അറസ്റ്റിലായ ദമ്പതികളുടെ മൊഴിയും പ്രതിയിലേക്കു എളുപ്പത്തിലെത്താൻ സഹായകമായി. കൊല്ലപ്പെട്ട റിസോർട്ട് ഉടമ ജേക്കബ് വർഗീസ് വെടിയേറ്റും, മുത്തയ്യയുടെ തലയ്ക്ക് പിന്നിലും,നെറ്റിയിലും കട്ടിയുള്ള ആയുധംകൊണ്ട് അടിയേറ്റുമാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടയിൽ ഉണ്ടായ കൊലപാതകമാണോ, അതോ മറ്റെന്തെങ്കിലും കരണങ്ങളുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. പ്രതിയെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.